സാഹിത്യവും സങ്കല്പനവും

ധൈഷണികഭാഷാശാസ്ത്ര അപഗ്രഥനം

ശരത് ചന്ദ്രൻ, ഗവേഷകന്‍, മദ്രാസ് സര്‍വകലാശാല




           ധൈഷണികഭാഷാശാസ്ത്ര(Cognitive Lingustics)ത്തിന്റെ പരികല്പനകളുടെ അടിസ്ഥാനത്തിൽ പൊതുധൈഷണികവൃത്തികളുടെ ഭാഗമാണ് ഭാഷ. ഭാഷയെക്കുറിച്ചുള്ള അറിവ് ഭാഷാപ്രയോഗങ്ങളിൽ നിന്നാണ് ഉടലെടുക്കുന്നത്. വ്യാകരണം പോലും സങ്കല്പന(Conceptualisation)മാണെന്ന് ധൈഷണികഭാഷാശാസ്ത്രം വാദിക്കുന്നു. ഇത് ലോകത്തെ അറിയുന്നതിനുള്ള ഉപാധിയായും മാറുന്നു. ഭാഷയിലൂടെ ആവിഷ്കരിക്കുന്ന സങ്കല്പനങ്ങളാണ് ധൈഷണികഭാഷാശാസ്ത്രത്തിൽ അർഥത്തെ സ്യഷ്ടിക്കുന്നത്. സങ്കല്പനം എന്നാൽ വ്യക്തി തന്റെ ചുറ്റുപാടുമുള്ള കാര്യങ്ങളെ മനസ്സിലാക്കിയെടുക്കുന്ന പ്രക്രിയയാണ്. ഇന്ദ്രിയങ്ങൾ ഉപയോഗിച്ച് തങ്ങളുടെ ചുറ്റുപാടുകളുമായി ബന്ധിപ്പിച്ച് പുതിയ കാര്യങ്ങൾ ഉൾക്കൊള്ളുന്ന നിരവധി ധൈഷണികവൃത്തികളുടെ ഭാഗമായിട്ടു തന്നെയാണ് ഭാഷയെയും കാണുന്നത്. അതായത് ഭാഷ ആർജ്ജിക്കുവാനുള്ള മനുഷ്യമനസ്സിന്റെ കഴിവ് ധൈഷണികവൃത്തിയാണ്. സാഹിത്യത്തിൽ ഉപയോഗിക്കുന്ന ഭാഷയും ഇതിൽനിന്നും ഭിന്നമല്ല. ധൈഷണികഭാഷാശാസ്ത്രത്തിലെ പ്രധാനപ്പെട്ട പൊതുധൈഷണികവൃത്തികളിലൊന്നായി ജോർജ് ലക്കോഫ് അവതരിപ്പിക്കുന്ന സങ്കല്പനലക്ഷകസിദ്ധാന്ത(Conceptual Metaphor)മുപയോഗിച്ച് ചെറുകഥയിലെ ഭാഷയെക്കുറിച്ച് അപഗ്രഥനം ചെയ്യാനാണ് പ്രബന്ധം ശ്രമിക്കുന്നത്. അതിനായി തിരഞ്ഞെടുത്തിരിക്കുന്നത് ഉണ്ണി ആറിന്റെ 'നന്തനാരുടെ ആട്ടിൻകുട്ടി' എന്ന കഥയാണ്. ഇതിലൂടെ ഭാഷാശാസ്ത്രസിദ്ധാന്തങ്ങളുപയോഗിച്ച് സാഹിത്യത്തെ അപഗ്രഥനം നടത്തുന്നതിനും എഴുത്തുകാരന്റെ ഭാഷയെയും അതിലൂടെ അയാൾ സങ്കല്പനം ചെയ്യുന്ന ജ്ഞാന പശ്ചാത്തലത്തെക്കുറിച്ചും മനസ്സിലാക്കാൻ സാധിക്കുന്നു.
സങ്കല്പനലക്ഷകങ്ങൾ
മെറ്റഫർ എന്നതിനു സമാനമായി മലയാളത്തിൽ 'രൂപകം', 'സാരൂപ്യകല്പന' എന്നിങ്ങനെ ഉപയോഗിക്കാറുണ്ട്. ജോർജ് ലക്കോഫ് വ്യക്തമാക്കുന്ന മെറ്റഫറിന് ഒരു അലങ്കാരത്തെക്കാൾ പ്രാധാന്യം കൊടുക്കുന്നുണ്ട്. ഇത് ഭാഷാപരമെന്നതിനേക്കാൾ സങ്കല്പനപരമാണെന്ന് ഡോ.പി.എം.ഗിരീഷ് ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം, 'രൂപകം', സാരൂപ്യകല്പന' എന്നീ പദങ്ങൾ ഇവിടെ യോജിക്കുകയില്ല എന്നും ചിന്തയുടെ ആവിഷ്കാരം സമ്പൂർണമാക്കുന്ന ലക്ഷണാവ്യാപാരത്തെ കുറിക്കാൻ ലക്ഷകം എന്ന പദമാണ് ലക്കോഫിന്റെ മെറ്റഫറിന് യോജിക്കുക എന്നും വ്യക്തമാക്കുന്നു (പി. എം. ഗിരീഷ്, 2012: 59-60). ധൈഷണികഭാഷാശാസ്ത്രത്തിന്റെ പ്രധാന പരികല്പനയായ ലക്ഷകങ്ങൾക്ക് രൂപകത്തെ അപേക്ഷിച്ച് രണ്ട് തലങ്ങളുണ്ടെന്നു കാണാം. സ്രോതസ്തലവും(Source Domain) ലക്ഷ്യതലവു(Target Domain)മാണവ. ലക്ഷകത്തിന്റെ വാച്യാർഥത്തിന്റെ ഉറവിടമാണ് സ്രോതസ്തലം. ലക്ഷകത്തിൽ ആവിഷ്കരിക്കപ്പെടുന്ന അനുഭവത്തിന്റേതാണ് ലക്ഷ്യതലം. ഇവ തമ്മിലുള്ള അടയാളപ്പെടുത്തലാണ് ലക്ഷകാത്മക ചിന്തയിൽ നടക്കുന്നത്. ഇത്തരം ലക്ഷകങ്ങൾ മനുഷ്യർ സ്യഷ്ടിക്കുന്നത് തങ്ങളുടെ പൂർവാനുഭവങ്ങളിൽ നിന്നാണ്. കഥയിൽനിന്നും ഒരു ഉദാഹരണമെടുത്ത് ഇത് വ്യക്തമാക്കാം. " അയാളുടെ മുഖത്ത് ഇപ്പോൾ വിടർന്നു പോയേക്കാവുന്ന ഒരു ചിരി ഉണ്ടായിരുന്നു " ( ഉണ്ണി ആർ. 2018, 106) എന്ന പ്രയോഗത്തിലെ വിടരുക എന്ന പദത്തിന്റെ സ്രോതസ്തലം ഒരു ചെടിയിലോ ഏതെങ്കിലും സസ്യത്തിലോ ഒരു പുഷ്പം വിടരുന്നതാണ്. ലക്ഷ്യതലമാകട്ടെ അയാളുടെ കൂടിച്ചേർന്നിരിക്കുന്ന ചുണ്ടുകൾ മെല്ലെ വിടർന്ന് ഭംഗിയുള്ള ഒരു ചിരിയായി മാറുന്നതുമാണ്. പൂവിന്റെ ഇദളുകളുമായി ബന്ധിപ്പിച്ചു കൊണ്ട് ചുണ്ടുകളെ കാണുകയും പ്രക്രിയയ്ക്കു ശേഷമുള്ള ഭംഗിയും കാണുന്നവരുടെ മനസ്സിന്റെ ആനന്ദവുമെല്ലാം ഇവിടെ സങ്കല്പനം ചെയ്തിരിക്കുന്നു. ഇവ തമ്മിലുള്ള കൂടിച്ചേരലിലൂടെയാണ് ഇവിടെ അർഥം സ്യഷ്ടിക്കുന്നത്. വിടരുക എന്ന ലക്ഷകത്തിന്റെ സ്രോതസ്സ് പ്രകൃതിയായതിനാൽ ഇത് പ്രകൃതിലക്ഷകമാണെന്നു പറയാം. ഇത്തരത്തിൽ ലക്ഷകങ്ങളെ ലക്കോഫ് പല തരത്തിൽ തരംതിരിച്ചിട്ടുണ്ട്. പാത്രലക്ഷകങ്ങൾ(Container Metaphor), സത്താപരമായലക്ഷകങ്ങൾ(Ontological Metaphor), ഘടനാത്മകലക്ഷകം(Structural Metaphor), ലക്ഷ്യലക്ഷകങ്ങൾ(Orientational Metaphor) എന്നിവയെല്ലാം ഉദാഹരണമാണ്.
അകം - പുറം വിന്യാസക്രമത്തിന്റെ അടിസ്ഥാനത്തിലുള്ള ലക്ഷകങ്ങളാണ് പാത്രലക്ഷകങ്ങൾ. തീവണ്ടി ആഫീസിൽ എന്ന പ്രയോഗം ഇതിനുദാഹരണമാണ്. ക്രിയ, സംഭവങ്ങൾ എന്നിവ ആവിഷ്കരിക്കുന്ന ലക്ഷകങ്ങളാണ് സത്താപരമായലക്ഷകം. "തീവണ്ടികൾ ചിലപ്പോൾ അവിദഗ്ദ്ധനായ ഒരു ഡോക്ടറെപ്പോലെ പെരുമാറിയെന്നു വരാം " എന്നത് ഉദാഹരണമാണ്. സ്രോതസ്തലം, ലക്ഷ്യതലം എന്നിങ്ങനെ രണ്ടു തലങ്ങളുള്ള ലക്ഷകങ്ങളാണ് ഘടനാത്മകലക്ഷകങ്ങൾ. ലക്ഷ്യലക്ഷകങ്ങളാകട്ടെ സ്ഥലപരമായ ആശയങ്ങളെ അവതരിപ്പിക്കുന്നതാണ്. ഉദാഹരണത്തിന്, "ഞാൻ നിരാശനാണ്'' എന്ന പ്രയോഗത്തിൽ നിരാശ എന്നത് താഴ്ന്ന / മോശം അവസ്ഥയായിട്ടാണ് മനസ്സിലാക്കുന്നത്. നേരെ മറിച്ച് സന്തോഷം ഉയർച്ചയും കയറ്റവുമാണ്.
ബിംബലക്ഷകങ്ങൾ
" ഒരു വസ്തുവിനെ മറ്റൊരു വസ്തുവുമായി ദൃശ്യപരമായി അടയാളപ്പെടുത്തുന്നതിനെയാണ് ജോർജ് ലക്കോഫ് ബിംബലക്ഷകം(Image Metaphor) എന്നുപറയുന്നത് " (പി. എം. ഗിരീഷ്, 2018: 90 ). ഇത് മുകളിൽ സൂചിപ്പിച്ച സങ്കല്പനലക്ഷകങ്ങളിൽനിന്നും വ്യത്യസ്തമാണ്. ഇതിന്റെ അടിസ്ഥാനമായിട്ടു കാണുന്നത് ദൃശ്യപരതയാണ്. ലോകബോധത്തെ അവതരിപ്പിക്കാനുള്ള കലാതന്ത്രങ്ങളിലൊന്ന് അനുയോജ്യമായ ബിംബലക്ഷകങ്ങൾ ഉപയോഗിക്കുക എന്നതാണ്. ഉപമയുൾപ്പെടെയുള്ള അലങ്കാരങ്ങളെ ബിംബലക്ഷകങ്ങളായി കാണാം. കാരണം ആന്തരികമായ ഗുണങ്ങളുടെ അടിസ്ഥാനത്തിൽ യാഥാസ്ഥിതികമായ ഒരു ബിംബം യാഥാസ്ഥിതികമായ മറ്റൊരു ബിംബവുമായി ബന്ധപ്പെടുന്നതാണ് ബിംബലക്ഷകമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (പി. എം. ഗിരീഷ്, 2018: 91). ഒരു ദ്യശ്യവസ്തുവിനെ മറ്റൊരു ദൃശ്യവസ്തുവുമായി ബന്ധിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇവ അംശം- സാകല്യം (Part - whole Relation) എന്ന ബന്ധത്തെ ആവിഷ്കരിക്കുന്ന ഉപാദാനലക്ഷണ (Metonymy) യുടെ സ്വഭാവമാണ് കാണിക്കുന്നത്. ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. "ഒരിക്കലും ഗുഹ വിട്ട് പുറത്തു വരാത്തൊരു ആദിമ മനുഷ്യനെപ്പോലെ തന്റെ ഏകാന്തതയിലത് തണുത്തു കിടക്കും" (105). ഇവിടെ ആദിമ മനുഷ്യൻ 'അംശ' വും ഏകാന്തത 'സാകല്യ'വുമാണ്. തന്റെ ഏകാന്തതയെക്കുറിച്ച് വ്യക്തമാക്കാൻ ശ്രമിക്കുന്ന കഥാക്യത്ത് ഗുഹവിട്ട് ഒരിക്കലും പുറത്തിറങ്ങാത്ത ഒരു ആദിമ മനുഷ്യനെ അംശമായി ചിത്രീകരിച്ചുകൊണ്ട് സ്വന്തം ഏകാന്തത അതിൽനിന്നും എത്രയോ വലുതാണ് എന്ന് വായനക്കാരെക്കൊണ്ട് സങ്കല്പനം ചെയ്യിക്കുന്നു. അതിനായി അദ്ദേഹം സ്വീകരിക്കുന്ന ഉപാധികളിലൊന്നായി ബിംബലക്ഷകം മാറുന്നു.
'നന്തനാരുടെ ആട്ടിൻകുട്ടി'യും ലക്ഷകഘടനയും
ഉത്തമപുരുഷനിൽ കഥ പറയുന്ന 'നന്തനാരുടെ ആട്ടിൻകുട്ടി' യിൽ ജീവിതത്തിൽ നിരാശനായി ഒന്നിനും ഉത്സാഹമില്ലാതെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച കഥാപാത്രത്തെയാണ് കാണുക. പല വഴികളും ആലോചിച്ച് ഒടുക്കം തീവണ്ടിയുടെ മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുന്ന അയാൾ ആളൊഴിഞ്ഞ ഒരു റെയിൽവേ സ്റ്റേഷനിൽ രാത്രി കാലത്ത് എത്തിച്ചേരുകയും, തീവണ്ടി കാത്തിരിക്കുന്ന വേളയിൽ ഒരപരിചിതൻ വന്ന് സംസാരിക്കുകയും ചെയ്യുന്നു. ഇയാൾ മരിക്കുന്നതിനായി വന്നതാണെന്ന് അറിഞ്ഞുകൊണ്ടു സംസാരിക്കുന്ന അപരിചിതൻ നന്തനാരുടെ ആട്ടിൻകുട്ടി എന്ന കഥയെക്കുറിച്ച് ചോദിക്കുകയും അതിലെ ആട്ടിൻകുട്ടി താനാണെന്ന് ഓർമിപ്പിക്കുകയും ചെയ്യുന്നു. ഒടുക്കം ട്രയിൻ എത്തുമ്പോൾ അപരിചിതനായ അയാൾ ചാടി ആത്മഹത്യ ചെയ്യുന്നതുമാണ് കഥാസംഗ്രഹം. മുകളിൽ സൂചിപ്പിച്ച തരത്തിലുള്ള നിരവധി ലക്ഷകങ്ങളിലൂടെയുള്ള ആഖ്യാനമാണ് ഉണ്ണി ആർ. ഈ കഥയിൽ നടത്തിയിട്ടുള്ളത്. മറ്റ് പല പൂർവ ധാരണകളുമായി ബന്ധിപ്പിച്ചുകൊണ്ട് തനിക്കു പറയാനുള്ള കാര്യങ്ങൾ പറയുന്ന കഥാകൃത്ത് കഥയ്ക്കു നല്കിയിരിക്കുന്ന പേരു തന്നെ അത്തരത്തിലൊന്നാണ് എന്നത് ശ്രദ്ധേയമാണ്. നന്തരാരുടെ പ്രസിദ്ധമായ ഒരു ചെറുകഥയുമായി ബന്ധിപ്പിച്ചുകൊണ്ട് തന്റെ കഥ പറയുന്നു. കഥയിൽ കടന്നുവരുന്ന പ്രധാന ലക്ഷകങ്ങളെ അപഗ്രഥനം നടത്തുകയാണ് തുടർന്ന് ചെയ്യുന്നത്.
കഥയിലെ സങ്കല്പനലക്ഷകങ്ങൾ
" ഞാൻ നിരാശനാണ്. ചില നേരങ്ങളിൽ സങ്കടം കൊണ്ട് ഞാൻ കൂനിപ്പോവാറുണ്ട് " (105) എന്ന വാചകത്തോടെയാണ് കഥ ആരംഭിക്കുന്നത്. മുമ്പ് സൂചിപ്പിച്ച ലക്ഷ്യലക്ഷകങ്ങൾക്കുള്ള ഉദാഹരണം തന്നെയാണ് ഇത്. സങ്കടം എന്ന വികാരത്തെ ഭാരമുള്ള ഒരു വസ്തുവായി സങ്കല്പനം ചെയ്തുകൊണ്ടും ഈ വാചകത്തെ കാണാവുന്നതാണ്. സദാസമയം കായികമായ ഭാരം പേറി നടക്കുകയും ഒടുക്കം ക്ഷീണിച്ചവശനായി കൂനിപ്പോവുകയും ചെയ്യുന്ന അവസ്ഥയുമായി ബന്ധിപ്പിച്ചുകൊണ്ട് സങ്കടം എന്ന വികാരത്തെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. മനുഷ്യർ ആർജിക്കുന്ന അറിവുകളിൽ നല്ലപങ്കും മനുഷ്യകേന്ദ്രീകൃതമായിട്ടാണെന്ന് ലക്കോഫ് വ്യക്തമാക്കുന്നുണ്ട്. ലക്ഷ്യലക്ഷകങ്ങളെല്ലാം തന്നെ അത്തരമൊരു ജ്ഞാനപശ്ചാത്തലത്തിൽ നിന്നു കൊണ്ട് രൂപപ്പെടുത്തുന്നതാണ്. അതുപോലെ മനുഷ്യശരീരത്തെ ഒരു പാത്രമായി കണ്ടുകൊണ്ട് ശരീരത്തിനുള്ളിൽ ശരീരത്തിനു പുറത്ത് എന്നിങ്ങനെ വേർതിരിച്ച് കാര്യങ്ങൾ മനസ്സിലാക്കുന്ന വിധത്തിലാണ് "എന്റെ കാലുകളിൽനിന്നും നടക്കുവാനുള്ള മിടുക്ക് ആരോടും ചോദിക്കാതെ ഇറങ്ങിപ്പോവുന്നത് " (105) എന്നു പറയുമ്പോൾ കാണാൻ സാധിക്കുന്നത്. കൂടാതെ മിടുക്ക് എന്ന ശേഷിയെ ചോദിക്കാതെയും പറയാതെയും വരികയും പോവുകയും ചെയ്യുന്ന ഒരു വ്യക്തിയുമായി ബന്ധിപ്പിച്ചു കൊണ്ടും അർഥത്തെ സങ്കല്പനം ചെയ്തിരിക്കുന്നു.
"നിങ്ങളുടെ മുഖമെന്താണിങ്ങനെ തണുത്തുറഞ്ഞിരിക്കുന്നതെന്ന് ഒരാൾ ചോദിച്ചാൽ ഞാൻ അയാളുടെ മുന്നിൽനിന്നും രക്ഷപെടാനുള്ള ശ്രമങ്ങൾ നടത്തും" (105). ഇവിടെ മുഖത്തെ ഒരു പാത്രത്തിലെ ജലവുമായി ഇണക്കുന്നു. ജലം അതിന്റെ സ്വഭാവിക അവസ്ഥയിൽ സ്ഥിതിചെയ്യുമ്പോൾ പാത്രത്തിന്റെ ചലങ്ങൾക്കനുസരിച്ച് പാത്രത്തിൽ യഥേഷ്ടം ചലിക്കുന്നു. കൂടാതെ എളുപ്പത്തിൽ മറ്റ് പാത്രത്തിലേക്ക് പകരുവാനും കൂടുതൽ ചേർക്കാനും കഴിയുന്നു. എന്നാൽ ഉറഞ്ഞിരുന്നാൽ ഇതൊന്നും കഴിയില്ല. ഇവിടെ സ്രോതസ്തലമായി വർത്തിക്കുന്നത് ഈ ആശയമാണ്. ഇതു പോലെതന്നെയാണ് നിരാശയോടുകൂടിയ വ്യക്തിയുടെ മുഖത്ത് യാതൊരു ഭാവമാറ്റങ്ങളോ വികാരങ്ങളോ ഒന്നുംതന്നെ കാണാൻ സാധിക്കില്ല. മുഖത്തെ പേശികൾ ചലിക്കാതെ വലിഞ്ഞുമുറുകി ഒരേ അവസ്ഥയിൽ തന്നെയാവും ഉണ്ടാവുക. ഇവിടെ മുഖം ലക്ഷ്യതലമാണ്. ഇതോടൊപ്പം ചേർത്തു വായിക്കാവുന്ന മറ്റൊരു ലക്ഷകമാണ് "ഓരോ ചോദ്യങ്ങളായി ചോദിച്ചുകൊണ്ട് മുഖത്തെ മൂടി നിൽക്കുന്ന മഞ്ഞഴിക്കുവാൻ ശ്രമിക്കും" (105) എന്ന വാചകത്തിലും കാണുന്നത്.
മനുഷ്യർ ജീവിതത്തെ ഒരു യാത്രയുമായി ബന്ധിപ്പിച്ചാണ് മസ്സിലാക്കുന്നതെന്ന് യാത്രാലക്ഷകങ്ങളെക്കുറിച്ച് വിശദീകരിക്കുമ്പോൾ ലക്കോഫ് വ്യക്തമാക്കുന്നു. അതായത് മുന്നോട്ടുള്ള പോക്കാണ് യാത്ര. യാത്രയിൽ പല ലക്ഷ്യങ്ങളും പല മാർഗ്ഗങ്ങളും ഉണ്ടാവും. ഇതു തന്നെയാണ് ജീവിതത്തിലും സംഭവിക്കുന്നത്. ഇവിടെ കഥയിൽ ഒരു യാത്രാലക്ഷകമായി കടന്നു വരുന്ന പ്രയോഗമാണ് "കണ്ണുകൾ വഴിയറിയാതെ മുടന്തും " (105) എന്നത്. ശരീരത്തെ മുന്നോട്ടു നയിക്കുന്നത് കാഴ്ചയാണ്. ജീവിതംതന്നെ ഒരു യാത്രയാണ് എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ നിന്നുകൊണ്ടേ ഈ പ്രയോഗത്തെ മനസ്സിലാക്കാൻ കഴിയൂ.
മനുഷ്യശരീരവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ മനസ്സിലാക്കുന്നതുപോലെ തന്നെ പ്രധാനമാണ് മനുഷ്യലക്ഷകങ്ങൾ ഉപയോഗിക്കുന്നതും. "തീവണ്ടി ആപ്പീസിന്റെ ഇരുട്ട് വാതിലിലൂടെ നടന്നു വരുമ്പോൾ ഇരു കൈകൾ പോലെ നീണ്ടു നിവർന്ന പാളങ്ങൾ എന്നെ ഉറക്കത്തിൽനിന്ന് എണീറ്റുനോക്കി. അവർ വീണ്ടും കിടന്നു " (106). ഇവിടെ രണ്ടിടത്തായി പാളങ്ങളെ മനുഷ്യനുമായി ബന്ധിപ്പിച്ചു കൊണ്ട് സങ്കല്പനം ചെയ്യുന്നു. അതിലൂടെ പ്രയോഗത്തിന് കൂടുതൽ അർഥ തീവ്രതയുണ്ടാക്കാൻ എഴുത്തുകാരൻ ശ്രമിക്കുന്നു. " പ്ലാറ്റ്ഫോമിലെ ഒഴിഞ്ഞചാരു ബഞ്ചുകളിൽ കിടന്നിരുന്ന ഇരുട്ടിലേക്ക് ഇരുന്നു " (106), "ചെറിയ വെളിച്ചങ്ങൾ " (106), ''മറ്റാരുമില്ലാത്ത ഒരു ചെറിയ സ്റ്റേഷൻ " (106), "ഞാൻ പുസ്തകങ്ങളെ മറന്നിരുന്നു'' (107) എന്നീ പ്രയോഗങ്ങളിലെല്ലാം മനുഷ്യലക്ഷകങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്.
ഇവയ്ക്കു പുറമെ സ്ഥലപരമായ ആശയങ്ങൾ വ്യക്തമാക്കുന്ന ലക്ഷ്യലക്ഷകങ്ങൾ കടന്നുവരുന്ന പ്രയോഗങ്ങളാണ് :
* "അയാൾ അടുത്തേക്ക് ചേർന്നു നിന്നു "(106).
* "എപ്പോഴെങ്കിലും ജീവിതത്തെ നിങ്ങൾ അടുത്തുനിന്ന് നോക്കിയിട്ടുണ്ടോ?" (107)
* "തീവണ്ടിയുടെ ശബ്ദം ദൂരെ ഇരുട്ട് മൂളി വന്നപ്പോൾ അയാൾ പറഞ്ഞു " (107).
* "ജീവിതത്തിന്റെ ഗന്ധത്തോളം ആഴമുള്ളതായി മറ്റൊന്നുമില്ല" (107). ഇവിടെ ഗന്ധം എന്ന ഇന്ദ്രിയാനുഭവത്തെ ഭൗതികവും സ്ഥലപരവുമായ ഒരു ആശയവുമായി ഘടനാപരമായി കൂട്ടിയിണക്കുന്ന മറ്റൊരു ലക്ഷകവും ഉള്ളടങ്ങിയിരിക്കുന്നു. ഇത്തരത്തിൽ അകലെ - അടുത്ത്, മുകളിൽ - താഴെ, മുന്നിൽ - പിന്നിൽ, എന്നിങ്ങനെ പലതരത്തിലുള്ള ലക്ഷ്യലക്ഷകങ്ങൾ കഥയിൽ ഉപയോഗിച്ചിരിക്കുന്നു.
കഥ അവസാനിക്കുന്നത് "ദൂരെ, രാത്രിയുടെ വളവു തിരിഞ്ഞ്, തീവണ്ടിയുടെ മസ്തകം മുന്നിലേക്കു നീട്ടിയ വെളിച്ചത്തിന്റെ ഒറ്റക്കൊമ്പിൽ ഞങ്ങൾ ആദ്യമായി തെളിഞ്ഞു കണ്ടു " (107) എന്നു പറയുന്നിടത്ത് "മസ്തകം'', "ഒറ്റക്കൊമ്പ് '' എന്നീ വാക്കുകളിലൂടെ മൃഗലക്ഷകമാണ് എഴുത്തുകാരൻ ഉപയോഗിക്കുന്നത്. ജീവനില്ലാത്ത ഒരു വസ്തുവിനെ മനുഷ്യലക്ഷകമുപയോഗിച്ച് ജീവനുള്ളതായി സങ്കല്‌പനം ചെയ്യുന്നതിന് സമാനമാണ് മ്യഗലക്ഷകങ്ങളുടെ പ്രയോഗവും.
കഥയിലെ ബിംബലക്ഷകങ്ങൾ
ഒരു വസ്തുവിനെ മറ്റൊരു വസ്തുവുമായി ദ്യശ്യപരമായി അടയാളപ്പെടുത്തുന്നതിനെയാണ് ബിംബലക്ഷകമായി കരുതുന്നതെന്ന് സൂചിപ്പിച്ചു. കാഴ്ചയ്ക്കാണ് ഇവിടെ പ്രാധാന്യം. കഥയെ കാഴ്ചയുടെ അനുഭവമാക്കാൻ ശ്രമിക്കുന്ന ബിംബലക്ഷകങ്ങളിൽ ഉപമയാണ് സാധാരണ ഉപയോഗിക്കുന്നത്. നന്തനാരുടെ ആട്ടിൻകുട്ടി എന്ന കഥയിലും ഉണ്ണി ആർ. ഉപമകളിലൂടെയാണ് ബിംബലക്ഷകൾ സ്യഷ്ടിക്കുന്നത്. ബിംബലക്ഷകങ്ങൾക്ക് പര്യായമായിട്ട് അതിനാൽ ഉപമയെ സ്വീകരിക്കാമെന്നും പി.എം.ഗിരീഷ് അഭിപ്രായപ്പെടുന്നു (2018: 90). ഈ കഥയിൽ അംശ -സാകല്യങ്ങളുടെ അടിസ്ഥാനത്തിൽ ഉപയോഗിച്ചിരിക്കുന്ന പ്രധാനപ്പെട്ട ബിംബലക്ഷകങ്ങൾ ഇവയാണ്:
* "പാറക്കെട്ടുകൾക്കിടയിൽ പെട്ടുപോയൊരു പാമ്പിനെ ഓർമിപ്പിച്ചു കൊണ്ട് നാവ് എന്നെ ഒഴിവാക്കും" (105).
* "സന്തോഷിക്കാൻ, പാട്ടുപാടാൻ, രതി ചെയ്യാൻ കഴിയുന്നതു പോലെ ഒരാൾക്ക് നിരാശപ്പെടാനും കഴിയും" (105).
* "ശരീരത്തിൽനിന്നും നീരാവിപോലെ ഉയരുന്ന രക്ഷപെടാനുള്ള ആഗ്രഹം അയാൾ മനസ്സിലാക്കുകയേ ഇല്ല" (105).
* " ശ്വാസം പുറമേക്കു വരാൻ മടി കാണിക്കുന്ന പെണ്ണിനെപ്പോലെ ഒളിക്കാൻ ശ്രമിക്കും" (105).
* "കൈകൾ പോലെ നീണ്ടു നിവർന്ന പാളങ്ങൾ " (106).
* " നിരാശനായ ഒരാളെ ലോഹചക്രങ്ങൾക്ക് കുരുതിയെന്ന പോലെ ഒളിപ്പിച്ചു വെയ്ക്കുന്നതിന്റെ ഗൂഢ രഹസ്യം " (106).
ജീവിതത്തിൽ കടുത്ത നിരാശ ബാധിച്ച് ആത്മഹത്യ ചെയ്യാനായി നടക്കുന്ന കഥാപാത്രത്തെക്കുറിച്ചും അയാളുടെ സാമൂഹികസാഹചര്യത്തെയും ചുറ്റുപാടുകളെക്കുറിച്ചും പറയുമ്പോൾ ഉപയോഗിക്കുന്ന പലതരത്തിലുള്ള ബിംബലക്ഷങ്ങളാണ് മുകളിൽ കാണുന്നത്. ഇവയിലെല്ലാം അംശ - സാകല്യങ്ങളുടെ ബന്ധത്തിലൂടെയാണ് അർത്ഥം സ്യഷ്ടിക്കുന്നത്. ഉദാഹരണങ്ങളിൽ യഥാക്രമം പാമ്പ്, സന്തോഷം - പാട്ട് - രതി, നീരാവി, പുറത്തേക്കു വരാൻ മടികാട്ടുന്ന പെണ്ണ്, കൈകൾ, കുരുതി എന്നിവ അംശവും നാവ്, നിരാശ, രക്ഷപെടാനുള്ള ആഗ്രഹം, ശ്വാസം, പാളങ്ങൾ, ഒളിപ്പിച്ചുവെയ്ക്കുക എന്നിവ സാകല്യവുമായാണ് കടന്നുവരുന്നത്. സങ്കല്പന വ്യവസ്ഥയെ ശക്തമായി ആവിഷ്കരിക്കാൻ ഈ അംശ - സാകല്യ ബന്ധങ്ങൾക്കു കഴിയുന്നു. അതുകൊണ്ടുതന്നെ കഥാസന്ദർഭങ്ങളിൽ കൂടുതൽ അർഥതീവ്രത കൊണ്ടുവരാനും വായനക്കാരെക്കൊണ്ട് കൂടുതൽ ചിന്തിപ്പിക്കുവാനും സാധിക്കുന്നതാണ് ബിംബലക്ഷകങ്ങൾ എന്നു കാണാം.
ഉപസംഹാരം
'സാഹിത്യവും സങ്കല്പനവും: ധൈഷണികഭാഷാശാസ്ത്ര അപഗ്രഥനം ' എന്ന ഈ പ്രബന്ധത്തിലൂടെ ധൈഷണികഭാഷാശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട ധൈഷണികവൃത്തികളിലൊന്നായ ലക്ഷകസിദ്ധാന്തം ഉപയോഗിച്ച് സാഹിത്യത്തിലെ ഭാഷയെക്കുറിച്ച് പഠിക്കാനാണ് ശ്രമിച്ചത്. അതിനായി അപഗ്രഥന വിധേയമാക്കിയത് ഉണ്ണി ആറിന്റെ "നന്തനാരുടെ ആട്ടിൻകുട്ടി " എന്ന കഥയാണ്. അപഗ്രഥനത്തിലൂടെ കണ്ടെത്തിയ പ്രധാനപ്പെട്ട ആശയങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം. ഒന്ന്, കഥയിലുടനീളം സങ്കല്പനലക്ഷകങ്ങളുടെയും ബിംബലക്ഷകങ്ങളുടെയും പ്രയോഗം കാണാം. ലക്ഷകങ്ങളിൽ മനുഷ്യലക്ഷകം, മൃഗലക്ഷകം, പാത്രലക്ഷകം, ലക്ഷ്യലക്ഷകം എന്നിങ്ങനെ പലതരത്തിലുള്ള ലക്ഷകങ്ങളുണ്ടെങ്കിലും ജീവനില്ലാത്ത വസ്തുക്കളിൽ പോലും മനുഷ്യലക്ഷകവും മൃഗലക്ഷകവും ഉപയോഗിച്ച് സങ്കല്പനം നടത്താനുള്ള കഥാക്യത്തിന്റെ ശ്രമം കാണാം. മനുഷ്യകേന്ദ്രീക്യതമായ ഒരു ലോക ബോധത്തിൽ നിന്നുകൊണ്ട് മറ്റുളളവയെ നോക്കിക്കാണുന്നതിന്റെ ഭാഗമായിട്ടാണ് ഇത് സംഭവിക്കുന്നതെന്ന് പറയാൻ കഴിയും. രണ്ട്, ലക്കോഫ് വ്യക്തമാക്കുന്ന ബിംബലക്ഷകങ്ങളും ഉണ്ണി ആർ. കഥയിൽ ഉപയോഗിക്കുന്നു. അലങ്കാരങ്ങളുടെ ഭാഗമായി നില്ക്കുന്ന ബിംബലക്ഷകങ്ങൾ ഉപമ ഉപയോഗിച്ചുകൊണ്ടാണ് ചിന്തയുടെ പുതിയ തലങ്ങൾ സ്യഷ്ടിക്കാൻ ശ്രമിക്കുന്നത്. ഇത്തരത്തിൽ ലക്ഷകസിദ്ധാന്തം ഉപയോഗിച്ചുകൊണ്ട് സാഹിത്യത്തെക്കുറിച്ച് പഠിക്കുന്നതിൽനിന്നും സാഹിത്യ പഠനത്തിന് ഭാഷാശാസ്ത്രത്തെയും ഫലപ്രദമായി ഉപയോഗിക്കാം എന്നും വ്യക്തമാകുന്നു.


സഹായകഗ്രന്ഥസൂചി
ഉണ്ണി, ആർ. 2018. വാങ്ക്, കോട്ടയം: ഡി. സി. ബുക്സ്.
ഗിരീഷ്, പി. എം. 2012. അറിവും ഭാഷയും ധൈഷണികഭാഷാശാസ്ത്രം: ആമുഖം, തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
.................................. 2018. 'എഴുത്ത് നുണയാണെങ്കിൽ വായന മോഷണമാണ്'. വി. എച്ച്. നിഷാദ്. മിസ്സിസ് ഷെർലക് ഹോംസ് , കോഴിക്കോട്: മാതൃഭൂമി ബുക്സ്.
.................... (എഡി.). 2018. ഭാഷാശാസ്ത്രം ചോംസ്കിക്കുമപ്പുറം, തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
Lakoff, George & johnson.1980/2003. Metaphors We Live by, Chicago: Chicago University Press.










ദിദ്വിന ദേശീയ സെമിനാര്‍
ഏവര്‍ക്കും സ്വാഗതം




'കാണുന്നുണ്ടനേകമക്ഷരങ്ങള്‍' എന്ന കവിതയിലാണ് കൊതിയന്‍ എന്ന സമാഹാരം തുടങ്ങുന്നത്. വെടിപ്പായ മുറ്റവും വീടും വൃത്തിയുള്ള കുഞ്ഞുങ്ങളും ഒക്കെയായി അന്തസ്സിലും പദവിയിലുമുള്ള ഒരു  മാറ്റത്തെ ഉപദര്‍ശിക്കുന്ന ഈ കവിത കീഴാളജീവിതത്തിന്റെ മാറിയ ഒരു അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ കീഴാളസാംസ്‌കാരികതയ്ക്കകത്തെ സമീപനത്തില്‍ ദൃശ്യമായ ഒരു മാറ്റം തന്നെ ആയി അതു വായിക്കാം. കവിത, സിനിമ, ചിത്രകല എന്നിവയിലെല്ലാം ദളിത് പ്രതിനിധാനത്തില്‍ വന്ന മാറ്റം തന്നെയാണിത്. ദളിതര്‍ ചൂഷിതരാണെങ്കിലും  അത് ചരിത്രപരമായ അവരുടെ കീഴായ്മയ്ക്കു കാരണമാണെങ്കിലും എല്ലായ്‌പ്പോഴും അവര്‍ ഇരകളല്ല എന്ന തിരിച്ചറിവാണ് ഈ മാറ്റത്തിന് ആധാരമായ ചിന്ത. ദളിതര്‍ ഇരകളല്ല; മറിച്ച് പൗരരാണ്, വിഷയികളാണ് എന്ന രാഷ്ട്രീയപ്രഖ്യാപനത്തോടു ചേര്‍ന്നുനില്ക്കുകയാണിത്. പ്രതിരോധപരമായി നിരവധി സാധ്യതകളുള്ള ഈ മണ്ഡലത്തെ അനുഭൂതിപരമായി, കാമനകളായി ആവിഷ്‌കരിക്കുകയാണ് രേണുകുമാറിന്റെ കവിത. ഈ വിച്ഛേദത്തെ തന്റെ കാവ്യജീവിതത്തിലെ നാള്‍വഴികളില്‍ കൂടി മുദ്രിതമാക്കുന്നതാണ് കൊതിയന്‍ എന്ന പുസ്തകപ്പേര്. 'കെണിനിലങ്ങളി'ല്‍ നിന്നും 'വെഷക്കായ'യില്‍ നിന്നും 'പച്ചക്കുപ്പി'യില്‍നിന്നുമൊക്കെ 'കൊതിയനി'ലേക്കുള്ള വഴിയകലം അതിനാല്‍ രാഷ്ട്രീയദൂരമാണ്. 

ഇരബോധത്തെ കുടഞ്ഞുകളയുന്ന രാഷ്ട്രീയത്തിന്റെ സാധ്യതകളെ രേണുകുമാറിന്റെ കവിതകള്‍ നേരത്തെ തന്നെ ഉള്‍ക്കൊണ്ടു തുടങ്ങിയിരുന്നു. അള്‍സിര@ പോലത്തെ കവിതകള്‍ അത്തരം സൂചനകള്‍ നല്‍കിയിരുന്നു. എങ്കിലും ആദ്യകാലത്തെ കവിതകളില്‍  നേര്‍ത്തതായെങ്കിലും പതിഞ്ഞുകിടന്ന ഓര്‍മകളുടെ, ആകുലതകളുടെ, ആത്മവിഷാദത്തിന്റെ ടോണ്‍ ആ സൂചനകളെ പൂര്‍ണമായും സഫലീകരിച്ചില്ല. എന്നാല്‍ പുതിയസമാഹാരത്തിലേക്കു വരുമ്പോള്‍ കവിത ഒരു സ്വയംതിരിച്ചറിവിന്റെ ബലം കൂടി പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതായത് താഴേയക്കു താഴേയ്ക്കുള്ള വരികളില്‍ ഒരു നീളന്‍ പടര്‍ച്ചയായി, നിവര്‍ന്നു നില്ക്കലായി കീഴാളപദവിയെ അതിന്റെ അന്തസ്സോടെ ഉയര്‍ത്തിനിര്‍ത്തുകയാണീ കവിതകള്‍. മലയാളകവിതയെസംബന്ധിച്ചിടത്തോളം പുതിയ ഒരു അനുഭൂതികേന്ദ്രമായി ഈ നില മാറുന്നുണ്ട്. ആധുനികതാപൂര്‍വഘട്ടത്തില്‍ ആശാനില്‍, ആധുനികകാല്പനികഘട്ടത്തില്‍ വൈലോപ്പിള്ളിയിലും ചങ്ങമ്പുഴയിലുമെല്ലാം പലതരം സാമൂഹികപരിവര്‍ത്തനങ്ങളുടെ മാധ്യമമോ, വാഹകമോ ഒക്കെയായിനിന്ന കീഴാളതന്മ ഇവിടെ സ്വയം സംസാരിക്കുകയാണ്. ആഖ്യാനകേന്ദ്രമായി സ്വയം സ്ഥാപിച്ചു സംസാരിക്കുന്നതിലൂടെ കീഴാളാനുഭവങ്ങളുടെ ആധികാരികത, നിര്‍വാഹകത്വം സാദ്ധ്യമാകുന്നു എന്നതാണ് പ്രധാനം. 

മലയാളകവിതയിലെ കീഴാളപ്രതിനിധാനത്തെയും കീഴാളാഖ്യാനകേന്ദ്രത്തെയും  രണ്ടോ മൂന്നോ ഘട്ടങ്ങളിലായി വിന്യസിക്കാം എന്നു തോന്നുന്നു. സാഹിത്യത്തിന്റെ ചരിത്രത്തെ സംബന്ധിച്ചേടത്തോളം അതു രേഖീയമായല്ല അടയാളപ്പെട്ടത് എന്നതും നാം പ്രത്യേകം വകയിരുത്തേണ്ടതുണ്ട്. നവോത്ഥാനഘട്ടം, ദളിതത്വം എന്നതിനെ ഒരു സാമ്പത്തികസംവര്‍ഗമെന്ന നിലയില്‍ സാമാന്യമായി വ്യവഹരിച്ചു. ഏഴകള്‍ എന്നര്‍ത്ഥം. ഏഴനോക്കിപ്രസ്ഥാനം എന്നാണ് പുരോഗമനസാഹിത്യപ്രസ്ഥാനത്തെ കേസരി വിളിച്ചത്. ഈ ഘട്ടത്തില്‍ മുകളില്‍ നിന്നു താഴേയ്ക്കുള്ള നോട്ടമായി ആഖ്യാനകേന്ദ്രം പ്രവര്‍ത്തിക്കുന്നു എന്നത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. ഉദാഹരണം ചങ്ങമ്പുഴയുടെ വാഴക്കുലയിലെ മലയപ്പുലയന്‍ . വൈലോപ്പിള്ളിയുടെ കുടിയൊഴിക്കല്‍, ചാത്തനും കുയിലും ഞാനും, കടമ്മനിട്ടയുടെ കാട്ടാളന്‍ വരെയൊക്കെ പ്രതിനിധാനത്തിന്റെ  ഈ മേല്‍/കീഴ് നില അതേപടി തുടരുന്നുണ്ട്. ആ തുടര്‍ച്ചയിലുള്ള അനിവാര്യമായ വിള്ളല്‍ സൂക്ഷ്മമായി കുടിയൊഴിക്കലില്‍ പിടിച്ചെടുത്തിട്ടുമുണ്ട്. 
നവോത്ഥാനസാഹിത്യത്തില്‍  ആഖ്യാനകര്‍തൃത്വം പൊതുവെ  ദളിതന്റേതല്ല. എങ്കിലും ചില ഒറ്റപ്പെട്ട ശബ്ദങ്ങളായി നാടന്‍പാട്ടുകളിലും മൗലികരചനകളിലും കീഴാളശബ്ദം നാം കേള്‍ക്കുന്നുണ്ട്. പൊയ്കില്‍ അപ്പച്ചന്റെയും പണ്ഡിറ്റ് കറുപ്പന്റെയും മറ്റും രചനകള്‍ ഇക്കൂട്ടത്തില്‍ പെടുന്നു.

കീഴാളകവിതയുടെ ആഖ്യാനകര്‍തൃത്വം കീഴാളന്‍ തന്നെയാവുന്ന ഒരു ധാര ആധുനികതയ്ക്കു ശേഷം രൂപപ്പെടുന്നുണ്ട്. അതു നിര്‍ണായകമായ ഒരു വ്യതിയാനം തന്നെയാണ്. ഓടകളുടെയും അധോലോകങ്ങളുടെയും കവിയാണ് താന്‍ എന്നുറക്കെ പറഞ്ഞുകൊണ്ട്  ഓരങ്ങളിലെ ചൂഷിതരായ  മനുഷ്യരുടെ തീക്ഷ്ണാനുഭവങ്ങളെ മറാത്തിക്കവിയായ നാംദിയോ ധസാലും മറ്റും ശക്തമായി ഉന്നയിച്ച ഇന്ത്യന്‍ പശ്ചാത്തലത്തലത്തോടാണിതു ചേര്‍ന്നു നില്‍ക്കുന്നത്. അതു പുതിയ ഒരു സൗന്ദര്യരാഷ്ട്രീയത്തെ തേടുന്നു എന്നതുപോലെ തന്നെ  പ്രധാനമായിരുന്നു, മറ്റു പല വരേണ്യമൂല്യങ്ങളെയും അപ്രസക്തമാക്കുകയോ പ്രശ്‌നവല്‍ക്കരിക്കുകയോ ചെയ്യുന്നു എന്നതും. തങ്ങളുടെ അടിസ്ഥാനപരമായ കീഴാളാവസ്ഥയെ ഉന്നയിച്ചുകൊണ്ട്,  നിലനില്‍ക്കുന്ന സാഹിത്യപ്രത്യയശാസ്ത്രത്തോടു രൂപപരമായി സംവദിച്ചുകൊണ്ടും കൂടിയാണ് ഈ ധാര നിലകൊണ്ടത്. കെ.കെ.എസ്.ദാസ്,  രാഘവന്‍ അത്തോളി മുതലായവരുടെ  കവിതകള്‍ ഇതിനു തെളിവായി കരുതാം. ജീവിതമൂല്യങ്ങളില്‍ വരേണ്യതയെ തിരസ്‌ക്കരിക്കുമ്പോഴും കാവ്യഭാഷയെ ചൂഴ്ന്നുനില്‍ക്കുന്ന ബിംബപരതയെയോ ഛന്ദസ്‌കൃതശയ്യയെയോ വലുതായൊന്നും തിരുത്തിക്കുറിക്കാന്‍ ഇവര്‍ക്കായില്ല. മുഖ്യധാരാകവിതയക്കകത്തു ശക്തമായൊരു വിച്ഛേദമാകാന്‍ കഴിയാതെ പോയതും അതിനാലാണ്. അതിലുപരി കീഴാളാഖ്യാനകര്‍തൃത്വം കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കപ്പെടുമ്പോഴും അനുഭവങ്ങളിലെ ദുരിതവും അവയോടുള്ള രോഷവുമാണ് കാവ്യപ്രമേയത്തിന്റെ മുഖമുദ്രയായി പതിഞ്ഞുനിന്നത്. ദളിതത്വത്തിലെ കീഴായമകളും ചൂഷണങ്ങളും തന്നെ ഉള്ളടക്കമാകുകയും അവയുടെ ആഖ്യാനസ്വരം, രോഷം അതല്ലെങ്കില്‍ കാതരമായ ദു:ഖം  നിറഞ്ഞവയുമായിരുന്നു.  

ചാപങ്ങളായും ആരങ്ങളായും ചലിക്കുന്ന കവിതകള്‍
അടുത്ത ഘട്ടം മലയാളത്തിലെ ദളിത്‌സാഹിത്യം അപ്പാടെ നോക്കുമ്പോള്‍ത്തന്നെ പ്രധാനമാണ്. കാരണം ആധുനികാനന്തരകവിതയിലെതന്നെ പ്രബലമായ പല പ്രവണതകളെയും അഭിരുചികളെയും നിര്‍ണയിക്കുന്നതില്‍ ഈ കവിതകള്‍ക്കു വലിയ ഒരു പങ്കുണ്ട് എന്നതാണ്. ഈ ഘട്ടത്തില്‍ ആഖ്യാനകേന്ദ്രത്തില്‍ ദളിത്‌സ്വരം കൂടുതല്‍ ശക്തിപ്പെടുന്നു എന്നു മാത്രമല്ല, അതിനെ  ജനാധിപത്യഭാവനയുമായി കണ്ണിചേര്‍ക്കുകയും ചെയ്യുന്നു.  തൊട്ടു മുമ്പുള്ള ആധുനികകവിതയിലെ കേന്ദ്രീകരിക്കപ്പെട്ട നായകത്വം എന്നതിനെ ചെറുക്കുകയും അതേസമയം ഓരങ്ങളില്‍നിന്നുള്ള നോട്ടങ്ങളെയും വായനകളെയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്ന അര്‍ത്ഥത്തിലാണ് ജനാധിപത്യപരമാകുന്നത്. ഒരേസമയം ചാപങ്ങളായും ആരങ്ങളായും ചലിക്കുന്ന കവിതകളാണവ. 
ദളിത് അനുഭവം എന്നത് കീഴടങ്ങലിന്റെയും ചൂഷണത്തിന്റെയും മാത്രം അടയാളങ്ങള്‍ ഉള്ളതല്ല എന്നും അവ വ്യത്യസ്തവും ബഹുലവും പുഷ്‌കലവുമായ നിരവധി അനുഭവമണ്ഡലങ്ങളുടെ ഭൂമികയാണെന്നും  ഈയവസരത്തില്‍ നാം തിരിച്ചറിയുന്നു. അധികാരത്തിന്റെ  സൂക്ഷ്മബന്ധങ്ങള്‍ക്കകത്താണ് അവ കീഴാളതയെ കണ്ടെടുക്കുന്നത്. ജാതിയിലെ ശ്രേണീബന്ധങ്ങള്‍, സവര്‍ണത, ഭൂവധികാരം തുടങ്ങിയ സാമൂഹികാടിസ്ഥാനങ്ങളെ ഉള്ളടക്കുന്നതാണ് ഈ സൂക്ഷ്മബന്ധങ്ങള്‍. (ഐഡന്റിറ്റികാര്‍ഡ്-എസ്.ജോസഫ്, പിരിച്ചെഴുത്ത്-രേണുകുമാര്‍) പ്രകൃതിയുമായി ചേര്‍ന്നുള്ള പുതിയൊരു വാഴ്‌വിനെ രാഷ്ടീയമായി അടയാളപ്പെടുത്തുക വഴി, അതുവരെ മലയാളകവിതയില്‍ കാല്പനികമായി,   പ്രതീകങ്ങളായി  കെട്ടിക്കിടന്ന പ്രകൃതിയെ മനുഷ്യജീവിതത്തിലെ സജീവമായ ഒരു ക്രിയാംശമാക്കിത്തീര്‍ത്തു ദളിത് കവിതകള്‍. അതില്‍ എസ്.ജോസഫിന്റെയും രേണുകുമാറിന്റെയും എസ്.കലേഷിന്റെയും  എം.ആര്‍. രാധാമണിയുടെയും ധന്യ.എം.ഡിയുടെയും വിജിലയുടെയും സതിയുടെയും കവിതകള്‍ നിര്‍വഹിച്ച പങ്ക് ചെറുതല്ല. കീഴാളജീവിതത്തിനകത്തെ സൗന്ദര്യാത്മകതയെ തേടുന്നതിനുള്ള അവബോധപരമായ ശ്രമങ്ങള്‍ കൂടിയായി ഈ കവിതകളെ പരിഗണിക്കേണ്ടതുണ്ട്. ചിത്രകലയുടെ മാധ്യമവുമായി കലര്‍ന്നു കിടക്കുന്ന ഒരു പാറ്റേണ്‍ കവിതക്കുള്ളിലേക്കു കടന്നു വരുന്നു. കറുപ്പിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ പലതരത്തിലുണ്ട്.( എസ്.ജേസഫിന്റെ കറുത്തകല്ല്, ധന്യ എ.ഡി.യുടെ നെയ്തുനെയ്‌തെടുക്കുന്നവ). നിറങ്ങളുടെയും ജ്യാമിതീയരൂപങ്ങളുടെയും മനുഷ്യരൂപങ്ങളുടെയും ഒരു പൊളിച്ചെഴുത്തും പുന:ക്രമീകരണവും അവര്‍ നടത്തുന്നു.  മൃഗ,സസ്യ,മനുഷ്യ,പ്രാണീസങ്കുലമായ പ്രപഞ്ചജീവിതത്തിന്റെ ആദിമസ്ഥാനങ്ങളെ സ്പര്‍ശിച്ചുകൊണ്ട് ഒക്കെയും പുതുതായി തുടങ്ങാന്‍ അതു ഭാഷയോട് ആവശ്യപ്പെടുന്നു. മനുഷ്യാനന്തര (ുീേെവൗാമി)മായ ഒരു കീഴാളജൈവലോകത്തെക്കുറിച്ചുള്ള സ്വപനത്തെ അതു പങ്കുവെയ്ക്കുന്നു.

 എഴുത്തിലെ പാരമ്പര്യം, ആധികാരികത തുടങ്ങിയവയെ സംബന്ധിച്ച  നിലപാടുകളെ മുഖ്യപ്രമേയങ്ങളാക്കിക്കൊണ്ട്  ദളിത് എഴുത്തിന്റെസാംസ്‌കാരികവിച്ഛേദങ്ങളെയും കവിതകളിലേക്കു സ്വാംശീകരിക്കുന്നു. എസ്.ജോസഫിന്റെ 'മലയാളകവിതയക്കൊരു കത്ത്', 'മറുക്', വിജിലയുടെ മുന്‍പേ പറക്കുന്നവള്‍, അമ്മുദീപയുടെ 'ഇറങ്ങിപ്പോകുമ്പോള്‍' ഒക്കെ ഈയൊരംശത്തെ സാധൂകരിക്കുന്നു. മറ്റൊരു പ്രവണത പൗരത്വം, തുല്യത മുതലായ പ്രമേയങ്ങളുമായി സദാ കീഴാളാനുഭവങ്ങളെ തട്ടിച്ചുനോക്കുന്നു എന്നതാണ്. അതിലുപരി പ്രാദേശികവും തദ്ദേശീയവുമായ  ഭാഷയുടെ അനിവാര്യമായ വീണ്ടെടുപ്പുകള്‍ സാധ്യമാക്കുന്നു. ദേശീയത എന്ന ചിരസമ്മതമായ പൊതുസങ്കല്പനത്തെ അപ്രസക്തമാക്കിക്കൊണ്ട്, ദേശത്തെ സ്വകാര്യതയുടെ ആധികാരികസ്ഥലിയാക്കി കണ്ടെടുക്കുന്നു. ഒപ്പം തന്നെ ആധുനികതയുടെ ബലിഷ്ഠദര്‍ശനമായിത്തീര്‍ന്ന സാര്‍വകാലികതയെ ദൈനംദിനപരതകൊണ്ടു പകരം വെയ്ക്കുന്നു. രാഷ്ട്രീയപ്രതിബദ്ധതയില്‍നിന്നും നിത്യജീവിതസംസ്‌കാരത്തിന്റെ മൂര്‍ത്തതകളിലേക്കുള്ള മാറ്റം ഇവിടെകാണാം.  ഹിംസയായി പ്രവര്‍ത്തിക്കുന്ന ചിരസ്ഥായിയായ മൂല്യങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്പുകളായി കൂടി ഇവ മാറുന്നു. ആധുനികാനന്തരകവിതയുടെ പൊതുവായ സഹജതകളായി ഇപ്പറഞ്ഞവയില്‍ പലതിനെയും ഗണിക്കാമെങ്കിലും ദളിത് എഴുത്തുകള്‍ക്കകത്താണവ ഏറ്റവും സഫലീകരിക്കപ്പെട്ടത് എന്നതാണ് യാഥാര്‍ത്ഥ്യം. 

തുടക്കത്തില്‍ സൂചിപ്പിച്ച കാണുന്നുണ്ടനേകമക്ഷരങ്ങള്‍ എന്ന കവിത ഈ മൂന്നാം ധാരയോടു ചേര്‍ന്നുനില്‍ക്കുന്നതാണ്.  രാവിലെ പണിക്കായി പോകുമ്പോള്‍ കണ്ട വീടല്ല തിരിച്ചുവരുമ്പോഴുള്ളത്. വൃത്തിയും വെടിപ്പും അന്തസ്സും  പ്രതീക്ഷയും ഭാവിയും തുളുമ്പി നില്‍ക്കുന്ന ഒരു ഗ്രാമീണഗാര്‍ഹികതയുടെ സുരക്ഷിതചിത്രമാണതില്‍ കവി വരച്ചുകാട്ടുന്നത്.  പ്രഖ്യാതമായ കുചേലകഥയിലെ അനുഗ്രഹലബ്ധിയിലെ മാന്ത്രികതയോ ഔദാര്യങ്ങളോ അല്ല,  പണിക്കു പോയ ആള്‍ തിരിച്ചുവരുമ്പോഴുള്ള ഈ സുഭഗചിത്രം. മറിച്ച് പതിഞ്ഞുപോയ ദളിത് ദൈന്യത്തിന്റെ മായ്‌ച്ചെഴുതലും കൂടിയാണ്. ആധുനികതയിലേക്കും നാഗരികതയിലേക്കും പൗരത്വത്തിലേക്കുമുള്ള ചൂണ്ടുപലകയുമാണ്.  ഈ ഉണര്‍ന്നിരിക്കല്‍, വളര്‍ന്നെത്തല്‍  രേണുകുമാറില്‍ ഒരു അടിയൊഴുക്കാവുന്നത് വിഭവാധികാരത്തെ രാഷ്ട്രീയമായി തിരിച്ചറിഞ്ഞുകൊണ്ടും കൂടിയാണ്. കീഴാളതയെ മറികടക്കുന്നതിനായുള്ള ഭാവനാപരമായ ആരായലിന്റെ സാധ്യതകൂടി ഇവിടെയുണ്ട്.  മണമൂറി പൊട്ടിച്ചിരിച്ചു നില്‍ക്കുന്ന അതിരിലെ ഇലഞ്ഞിമരവും ഈര്‍ക്കിലിവരകള്‍ തെളിയുന്ന സ്വച്ഛതയുള്ള മുറ്റവും വെയില്‍ കൊണ്ടുണങ്ങിമിനുങ്ങുന്ന കഞ്ഞിക്കലങ്ങളും അരുകില്‍ ചാഞ്ഞുകിടക്കുന്ന ചിരട്ടത്തവികളുമിണങ്ങിയ വരച്ചിത്രം ഇവിടെയുണ്ട്.


കുട്ടമ്മാന്‍: ഓര്‍മയും ചരിത്രവും
ഓര്‍മകളെയും ചരിത്രത്തെയും അനുഭവങ്ങളെയും കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ഒരു സ്വപ്‌നഭാവന രേണുകുമാറിലെ കവി പേറുന്നുണ്ട്. കുട്ടമ്മാന്‍ അത്തരത്തിലൊരു കവിതയാണ്. പ്രതിരോധത്തെക്കുറിച്ചുള്ള ഒരു പതിവുക്ലീഷേയിലേക്കും സൂപ്പര്‍ഹീറോ പ്രതിരൂപത്തിലേക്കും വഴുതാതെ തന്നെ കുട്ടമ്മാനെ ഒരു ആത്മനിഷ്ഠചരിത്രത്തിനകത്ത് കവി നിര്‍മിച്ചെടുക്കുന്നു. കീഴാളതയുടെ അദൃശ്യവല്‍ക്കരണം, തമസ്‌കരണം എന്നിങ്ങനെ ദാര്‍ഢ്യത്തോടെയല്ലെങ്കിലും 'തുടങ്ങിയവര്‍' എന്ന കവിതയിലുന്നയിച്ച പ്രശ്‌നത്തെ സ്പര്‍ശിച്ചുനില്‍ക്കുന്നുണ്ട് ഇക്കവിതയും. എങ്കിലും അതിലേറെ സ്വത്വത്തെക്കുറിച്ചുള്ള പലതരം തത്വചിന്താപരമായ സന്ദിഗ്ദ്ധതകളെക്കൂടി 'കുട്ടമ്മാന്‍' ഉന്നയിക്കുന്നുണ്ട്. ചുരുളുകയും നിവരുകയും ചെയ്യുന്ന ജീവിതമായി, കടത്തിണ്ണയിലെ അട്ടയായും അരക്കെട്ടിന്റെ വില ചോദിച്ച തണ്ടാനെ ഒറ്റക്കുത്തിനു കൊന്ന്  പടിഞ്ഞാറേയ്ക്ക് അസ്തമയസൂര്യനെപ്പോലെ നടന്നകലുന്നവനായുംമൊക്കെ അയാള്‍ പകര്‍ന്നാടുന്നു. കവി ഓര്‍മകളുടെ ചരിത്രപടലം കൊണ്ട് മൂടപ്പെട്ട്, ഭൂതാവിഷ്ടനാകുന്നു. 'വാരിവാരിപ്പിടിക്കും', 'ഇല്ലികളില്‍ മാത്രം അടിക്കുന്ന കാറ്റുകള്‍' മുതലായ കവിതകളിലും ഭൂതത്തിന്റെ അതീതസ്പര്‍ശം കൊണ്ട് തളിര്‍ക്കുന്ന ഉയിരുകളുണ്ട്. 
ഓര്‍മകളെയും ചരിത്രത്തെയും വേറിട്ടു കാണണം എന്ന ബാധ്യതയെ കവി കയ്യൊഴിയുന്നു, പല കവിതകളിലും. അബോധത്തിലവ കൂടിക്കുഴയുന്നു. ചരിത്രത്തെ ഒരു ഭൂതകാല യാഥാര്‍ത്ഥ്യമായി തോറ്റിയെടുക്കല്‍ മാത്രമാണ് കവിതയുടെ ധര്‍മമെന്ന് രേണുകുമാറിന്റെ കവിത കരുതുന്നില്ല. എന്നാലത് ചരിത്രത്തെ വ്യത്യസ്തമായി വകയിരുത്തുന്നുമുണ്ട്. ഉദാഹരണമായി ഇരുമ്പുപാലം എന്ന കവിത നോക്കാം. 'കുറ്റിപ്പുറം പാല'ത്തിന്റെ ദേശീയതാപരമായ ഉറപ്പാര്‍ന്ന വിസ്തൃതിയുടെയും സിമന്റും ഉരുക്കും ചേര്‍ന്ന നാഗരികമായ പ്രതലബലത്തിന്റെയും അന്തരീക്ഷത്തില്‍ നിന്നു വ്യത്യസ്തമായി, ഉള്‍നാട്ടിലെ നീന്തിക്കടക്കാവുന്ന കൈത്തോടുകളും പിണ്ടിച്ചങ്ങാടങ്ങളും കടത്തുവള്ളവും മണ്‍കുടങ്ങളുമൊക്കെയുള്ള ഒരു തുരുത്തിന്റെ പ്രാന്തസ്ഥലിയാണ് ഇരുമ്പുപാലത്തില്‍ തെളിയുന്നത്. പാലത്തിനുമുമ്പെന്നും പിമ്പെന്നുമുളള ചരിത്രത്തെ കവി കോറിയിടുന്നത് അതിലുറയുന്ന ചരിത്രം ഓരങ്ങളിലേതാണ് എന്ന ബോധ്യത്തോടെയാണ്. മണ്‍കുടത്തില്‍ വെള്ളമെടുക്കാന്‍ അക്കരയിലെ പൊതുടാപ്പിനെ ആശ്രയിക്കുന്ന വിഭവദരിദ്രമായ ഒരു ഭൂമികയാണത്. പരോക്ഷമായി അത്  സാംസ്‌കാരികമൂലധനത്തിനു വെളിയിലുള്ള 'കുറ്റിപ്പുറംപാലം' പോലെയുള്ള എഴുത്തിന്റെ ബദല്‍മാതൃക ആയിത്തീരുകയും ചെയ്യുന്നുണ്ട്. ഇവിടെ കവി തന്റെ കര്‍തൃനിലയെ പ്രതിഷ്ഠിക്കുന്ന വിധം തന്നെ നോക്കൂ: 
''കൈത്തോടുകളുടെ മീതെയുള്ള
കലുങ്കുകളിലിരുന്ന ഞങ്ങള്‍ 
മെനക്കേടന്മാര്‍ തുരുത്തിന്റെ ചരിത്രത്തെ
രണ്ടായി പകുത്തു കളിച്ചു'' 
കീഴാളനീതിയുടെ നിര്‍വാഹക ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന മധ്യവര്‍ഗനായകനായ കവിക്കു പകരം, ആദര്‍ശവല്‍ക്കരിക്കാത്ത ഒരിടത്തില്‍ പുതുസാമൂഹികതയുടെ ഊര്‍ജ്ജപ്രസരം നിറയുന്നവനായാണ് കവി സ്വന്തം നില്പിടത്തെ തേടുന്നത്. അവിടെ വെച്ചാണ് ഈ കവിതകള്‍ കുടഞ്ഞെഴുന്നേറ്റ് മുഷിയാത്ത പുതിയ ആകാശങ്ങളെ തൊടുന്നത്! ആഗ്രഹങ്ങളുടെയും അന്തസ്സുള്ള അവകാശബോധത്തിന്റെയും ഞരമ്പുകള്‍ കൂടിപ്പിണഞ്ഞ് കാമനകളെ രാഷ്ട്രീയധ്വനികളാക്കി പുതുക്കിയെഴുതുവാന്‍ ഈ കവിതകള്‍ക്കു കഴിയുന്നതങ്ങനെ.
''പാലം കടക്കുമ്പോള്‍
എതിരെയൊരാള്‍ വന്നാല്‍
ഉള്ളു പിടയ്ക്കും കൊടം തുളുമ്പും'' 

'ഇരുമ്പുപാല'ത്തിന്റെ ഇണക്കവിതയായി തോന്നും 'വെള്ളപ്പൊക്കം'. തകഴിയുടെ 'വെള്ളപ്പൊക്കത്തില്‍' മനുഷ്യന്റെയും  മൃഗങ്ങളുടെയും ജീവിതങ്ങളെയും അതിജീവനങ്ങളെയും പരസ്പരം വേറിട്ടു നിര്‍ത്തി കാണിച്ചു. മനുഷ്യന്റെ നിസ്സഹായതയെയും ക്രൂരതയെയും ഒന്നിച്ചു ചിത്രീകരിച്ചുകൊണ്ട് അതു മുതിര്‍ന്നവരുടെ ലോകത്തിന്റെ സാഹിതീയമായ ഒരു ആദര്‍ശഭാഷ്യം നിരത്തി. രേണുകുമാര്‍ക്കവിതയിലെ  കുഞ്ഞുങ്ങള്‍  തകഴിക്കഥയിലെ നായയെപ്പോലെയാണ്. അവര്‍ അജ്ഞരും വിശ്വസ്തരും നിഷ്‌ക്കളങ്കരുമാണ്. ഭീഷണവും ദുരന്താത്മകവുമായ പ്രകൃതികലാപം ഇവിടെ ഒരാഘോഷമാവുകയാണ്. തകഴിക്കഥയുടെ വിപരീതദിശയിലുള്ള പാഠാന്തരം ഈ കവിതയെ  ഭൂതചിത്രത്തിനകത്തുവെച്ചു വായിക്കാന്‍ നമ്മെ പ്രേരിപ്പിക്കും. 
''പെയ്ത്തു തുടര്‍ന്നാല്‍
കയറുകയായ് വെള്ളം പെരയ്ക്കകത്തേക്ക്
ഒപ്പമുറങ്ങാനുമുണരാനും 
എത്തുകയായ് നീര്‍ക്കോലിയും ചേരയും
ചട്ടിയില്‍ ചാടിക്കയറി 
കറിയാകാനായ് വെമ്പുകയായ്
വരാലും വാളയും പൂളാനും
കട്ടിലേലിരുന്നിരകോര്‍ത്ത്
ജനലിലൂടെ ചൂണ്ടയിട്ട്
പിടിക്കുകയായ് ഞങ്ങള്‍ 
കുട്ടികള്‍ പലതരം മീനുകള്‍''

വാസനകളുടെ രാഷ്ട്രീയഭാഷ്യം
സ്‌നേഹത്തെക്കുറിച്ചും ചുറ്റുപാടിനോടുള്ള മമതാബന്ധങ്ങളക്കുറിച്ചും മൃദുവും ശാലീനവുമായ ഒരു ആഭിമുഖ്യത്തോടെയാണ് ഈ കവി ചിലപ്പോഴെല്ലാം എഴുതുന്നത്. 'മൂവര്‍', 'ഓട്ടകള്‍' മുതലായ കവിതകള്‍ സ്‌നേഹനഷ്ടങ്ങളാണെഴുതുന്നത്. പ്രണയവും മരണവും ബാല്യാനുഭവമായി വിരിയുന്ന 'കാലപാമ്പ്' അതിന്റെ നടുക്കുന്ന നിഷ്‌കളങ്കത കൊണ്ട് വേറിട്ടതാണ്. സ്‌കൂളില്‍ വെച്ച് കാണുമ്പോഴൊക്കെ കല്ലുകോലൊടിച്ചു തരുന്ന കളിക്കൂട്ടുകാരിയുടെ മരണം. കല്ലുകോലിന്റെ നിറം പകര്‍ന്ന അവളുടെ ഉടലില്‍ നിന്ന് കുറച്ചൊടിച്ച് ആരു തരും? അഭാവങ്ങള്‍ കൊണ്ട് ആഴമേറുന്ന സ്‌നേഹജീവിതത്തിന്റെ അസഹനീയതയില്‍ നിന്നും ശാരീരികമായ ആവേശങ്ങളിലേക്കും കാമനകളിലേക്കും പടര്‍ന്നേറുന്ന കവിതകളിലേക്കു വരുമ്പോള്‍ കവി ഇതു വരെയില്ലാത്ത ഒരു പുതിയതരം  ഭാഷണത്തിനായി ശ്രമിക്കുന്നത് നാം കാണുന്നു. വൈകാരികതയുടെ പടര്‍പ്പിലും അധോസ്ഥലിയിലും ഒരേപോലെ  കീഴ്സ്ഥായിയില്‍ അമര്‍ന്നു പെരുകുന്ന വന്യഭാഷണം. അപകടകരമല്ലെങ്കിലും തീവ്രമായ തൃഷ്ണകളെ പ്രസരിപ്പിക്കുന്ന സാന്ദ്രത ഈ കവിതകളില്‍ നിറയുന്നു. കൂട്ടിരുപ്പുകാര്‍ എന്ന കവിതയില്‍ കാമനകളേറെയും ലൈംഗികമാണ്. 
''പാലില്‍ നിലാവു ചേര്‍ത്ത്
കുഴച്ചു പടുത്ത
അവളുടെ മേനിയില്‍
ഒരു നീര്‍ക്കോലിയെപ്പോലെ
കിടന്ന് അവന്‍
കിതച്ചിട്ടുള്ളത് ഓര്‍ക്കുമ്പോള്‍
ദൈവമേ ചങ്കു പൊടിയുന്നു''  ആണ്‍തൃഷ്ണകളോട് ഇണക്കത്തില്‍ സംവദിക്കാത്ത, തിരിച്ചുകിട്ടാത്ത പ്രണയം, പൂരിപ്പിക്കപ്പെടാത്ത വിടവായി, പെണ്‍നിലയായി കവിതയില്‍ ഉറച്ചുകിടക്കുന്നു. 
'ചേക്കിട'ത്തില്‍ സ്വകാര്യകാമനകളെ പ്രപഞ്ചത്തോടു ചേര്‍ത്ത്  വ്യാപ്തിപ്പെടുത്തി, വീണ്ടും തന്നിലേക്കൊളിപ്പിച്ച് അടുക്കിയമര്‍ത്തുന്ന പ്രണയഭാവനയാണുള്ളത്. 'ചിലതരം ഇരുട്ടുകളി'ല്‍ അഭിലാഷങ്ങളുടെ ഇരുണ്ടയിടങ്ങളിലൂടെ ചലിക്കുന്ന  ഉടല്‍വേഗതകളെ പിടിച്ചെടുക്കുന്നു. 
''ഈറന്‍ ആകാശം പിളര്‍ന്ന് 
എന്റെയരക്കെട്ടിലേക്ക് 
താണുവരുമ്പോള്‍
അവളുടെ അടഞ്ഞ കണ്ണുകള്‍ 
ഓര്‍മപ്പെടുത്തും
പ്രകാശത്തേക്കാള്‍
വേഗതയില്‍ സഞ്ചരിക്കുന്ന
ചിലതരം ഇരുട്ടുകള്‍ 
ഭൂമിയിലുണ്ടെന്ന് ''
ഉടലിന്റെ ഇരുണ്ട തവിട്ടു തിരകളിലൂടെയുള്ള രതിസഞ്ചാരങ്ങളാണ് 'ഇരുളുമിരുളും' എന്ന കവിതയുടെ കാതല്‍. പെണ്ണുടലിനോടു ചേര്‍ന്നലിയാനുള്ള യൗവനതൃഷ്ണകളെ മാദകമായി ആഖ്യാനം ചെയ്യുന്നു, 'നീല മഞ്ഞ'. മുമ്പില്ലാത്തവിധം കവിതയിലേക്കു കടന്നു വരുന്ന ശരീരത്തിന്റെ ആവിഷ്‌കാരങ്ങളും രതിയുടെ അനുഭൂതിമണ്ഡലങ്ങളും ചേര്‍ന്നു തീര്‍ക്കുന്ന ഒരു ആഖ്യാനരാഷ്ട്രീയമാണിതിലുള്ളത്. ഇവിടെ  മുമ്പുസൂചിപ്പിച്ച ഘടകങ്ങളെല്ലാം-ആഖ്യാനകേന്ദ്രമായിത്തീര്‍ന്ന ദളിതസ്വരവും വിലാപത്തില്‍ നിന്നും വിച്ഛേദിച്ച അഭിലാഷകര്‍തൃത്വമായിത്തീര്‍ന്ന ആഖ്യാതാവും-കടന്നിരിക്കുന്നുണ്ട്. 'കൊതിയനി'ല്‍ കാമനകളുടെ കൊതികളുടെയും രുചികളുടെയും മണങ്ങളുടേതുമായ ഐന്ദ്രിയമായ ഈ അഭിരതി, സ്വപ്‌നാത്മകലോകം തികച്ചും ഒരു അപരസാന്നിധ്യമാണ്. മായികമായ വിധം അതൊരാളെ വിഴുങ്ങിനിര്‍ത്തുന്ന ആഴമാണ്. സ്വത്വത്തിന്റെ നിലയില്ലാക്കയങ്ങള്‍, അതില്ലാതെ നിലനില്പു സാധ്യമല്ല. അവയെ തേടാതെയുള്ള ജീവിതം പുകമറ മാത്രം.  
''മീനുകള്‍ നീന്തുന്ന
കിടക്കവിരിയില്‍ കെട്ട്യോളുടെ 
ചെതുമ്പലുകളിലോരോന്നും
ചെവിചേര്‍ത്തുവെച്ച്
അയാള്‍ ചോദിക്കും
പാര്‍പ്പുകളെന്ത്യേ പെണ്ണേ
നമ്മുടെ പാര്‍പ്പുകളെന്ത്യേ'' 
(എസ്.ജോസഫില്‍ പാമ്പെന്നപോലെ രേണുകുമാറില്‍ മീന്‍ പലതരം സാംസ്‌കാരികാര്‍ത്ഥങ്ങളുടെ സൂചകമാണ്.) തൃഷ്ണകള്‍ക്കുനേരെ പടര്‍ന്നേറുന്ന സര്‍ഗാത്മകതയെക്കുറിച്ചുള്ള ഒരു വാസ്തവികതത്വമാണ് 'നെടുങ്കന്‍' എന്ന കവിത. തെങ്ങിനെക്കുറിച്ചോ ഓണത്തെക്കുറിച്ചോ പശുവിനെക്കുറിച്ചോ തികച്ചൊരു ഖണ്ഡികപോലും എഴുതാനാവാത്തയാള്‍ അവളുടെ ഉപ്പൂറ്റിയെക്കുറിച്ചും മുഖക്കുരുവിനെക്കുറിച്ചുമൊക്കെ നെടുങ്കന്‍ കവിത കുറിക്കും, അതും സീറ്റില്ലാത്ത ബസ്സില്‍ കമ്പിയില്‍ത്തൂങ്ങിനില്‍ക്കുമ്പോള്‍ പോലും! അവസ്ഥകളെക്കുറിച്ചെന്ന പോലെ മനുഷ്യവാസനകളെക്കുറിച്ചുമുള്ള രാഷ്ട്രീയസങ്കല്പനമായി ഈ കവിതകള്‍ മാറുന്നതങ്ങനെയാണ്. കീഴാളരചനയെക്കുറിച്ചുള്ള നിലപാടായിത്തന്നെ അതീകവിതകളിലൊക്കെ ലയിച്ചു കിടക്കുന്നു, ആത്മവിശ്വാസത്തോടെ, ഉന്മേഷത്തോടെ.

ആണ്‍കൂട്ടം
രേണുകുമാറിന്റെ കവിതകളില്‍ ആണ്‍മ പലപ്പോഴും ഒരു കൂട്ടമാണ്, ഒട്ടിയൊട്ടി നില്‍ക്കുന്നവര്‍. പെണ്ണാകട്ടെ, തികച്ചും ഒരുവളാണ്, ഒട്ടകന്നവള്‍.  'ഒറ്റയക്കൊരുവള്‍' കാതരവും സാന്ദ്രവുമായ പെണ്ണുള്ളിനെ പേടിയെന്ന കൂര്‍മതയുള്ള ഒരിന്ദ്രിയം കൊണ്ട്  പിടിച്ചെടുക്കുന്നു. കവിത സാമൂഹികതയുടെ, അവസ്ഥയുടെ പടര്‍പ്പിനെ ഒതുക്കിയമര്‍ത്തിവെച്ച് വാക്കിന്റെ ഒറ്റമുള്ളാകുന്ന തരം കവിതയാണിത്. ഒറ്റയ്ക്കാവുന്നതിന്റെയും വേട്ടയാടപ്പെടുന്നതിന്റെയും  അരക്ഷിതനേരങ്ങളെ മൂര്‍ത്തമായി പറയാനാണ് 'ആണമ്മിണി' ശ്രമിക്കുന്നത്. കവിതയില്‍ നടേ സൂചിപ്പിച്ച ആഖ്യാനസ്വരത്തിലെ ആണ്‍മെച്ച(ാമഹല ുൃശ്ശഹലഴല)ത്തെക്കൂടി കണ്ടുകൊണ്ടല്ലാതെ ഈ മൂര്‍ത്തതകളെ കവി പൂരിപ്പിക്കുന്നില്ല. ഇരുമ്പുപാലത്തിലെ കലുങ്കിലിരുന്ന 'മെനക്കേടന്മാരും' 'തുടങ്ങിയവരി'ലെ കോര്‍ത്ത കൈവിരലുകളാല്‍ ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നവരുമൊക്കെത്തന്നെയാണവര്‍. ആണ്‍കൂട്ടത്തെ വംശീയമായ ഇഴുകിച്ചേര്‍ന്നു നില്പായും അരുമച്ചങ്ങാത്തമായും ഒക്കെ വിശദീകരിക്കാനാവുമ്പോഴും പെണ്ണിന്റെ അരക്ഷിതാവസ്ഥയെ റദ്ദു ചെയ്യുന്നില്ല. മിണ്ടാപ്രാണിയിലും വരത്തയിലും നിന്നുള്ള തുടര്‍ച്ചകള്‍ അതിലുണ്ട്.

എഴുത്ത്
''എഴുത്തിനാല്‍ പിടിക്കപ്പെട്ടവര്‍ 
വിടുവിന്‍ 
എഴുത്തു നമുക്കുള്ളതല്ലല്ലോ'' എന്ന പൊയ്കയില്‍ അപ്പച്ചന്റെ വരികളുടെ വൈരുദ്ധ്യം കലര്‍ന്ന സാധ്യതകളെയാണ് രേണുകുമാറിനെപ്പോലുള്ളവര്‍ തേടുന്നത്. 'കാണുന്നുണ്ടനേകമക്ഷരങ്ങള്‍' എന്നതു പോലെതന്നെ പൊയ്കയിലിന്റെ നവോത്ഥാനഭൂതം ധനാത്മകമായ പ്രചോദനമാകുകയാണ് കവിതയിലെ മുഖ്യപ്രമേയമായ എഴുത്തില്‍. അതിനകത്തു സ്വന്തം സ്വരസ്ഥാനങ്ങളെക്കുറിച്ചുള്ള തീവ്രമായ ഇച്ഛകളും തീര്‍പ്പുകളുമുണ്ട്. എഴുത്ത് അതിനാല്‍ ജീവിതത്തിലെ സഹജമായ ഒരു പ്രക്രിയയാണ്. എഴുത്തിന്റെ അതിസാധാരണത്വം അനുഭവത്തിന്റെ സാമൂഹികതയും കൂടിയാണ് എന്നാണ് 'ആരോ ഒരാള്‍' പറയുന്നത്. ചെടിനനയ്ക്കലും തുണികഴുകലുമൊക്കെ പോലെതന്നെ കവിതയെഴുത്തിലുമുണ്ട് ഒരു സര്‍വസാധാരണത്വം. അതിലെ  ദൈനംദിനപരതയെക്കുറിച്ചോര്‍മിപ്പിക്കുന്നു, 'ഒരു കവിത'. അത് പരിസരവുമായി, സമയവുമായി, അനുഭവങ്ങളുടെ സൂക്ഷ്മാംശങ്ങളുമായി, അവയുടെ ഭൗതികനിലയുമായി എത്രയും ഒട്ടിയലിഞ്ഞുചേര്‍ന്നിരിക്കുന്നു. 'നീ വായിക്കുന്നതു വരെ'യില്‍ വിശ്ലഥമാക്കാന്‍ കഴിയാത്ത എഴുത്തിനെ വിശദീകരിക്കുന്നതിങ്ങനെ: 
'എന്റെ ഉടലില്‍ നിന്ന് 
കവിതകളെയും
കവിതകളില്‍ നിന്ന്
ഉടലിനെയും
അളന്നെടുക്കാന്‍
കഴിയുകയില്ലല്ലോ
നീ വായിക്കുന്നതുവരെ 
ഞാന്‍ ചുംബിക്കപ്പെടുകയില്ലല്ലോ'' കവിതകളില്‍ നിന്ന് ഉടലിലേക്കും തിരിച്ചുമുള്ള ആഴപ്പടരല്‍ ഈ എഴുത്തുകളിലെല്ലാമുണ്ട്. മുറ്റത്ത് കളിക്കുന്ന കുഞ്ഞുങ്ങളില്‍നിന്ന് അവരുടെ അപ്പനമ്മമാരെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തതു പോലെ തന്നെ കാമനകളില്‍ നിന്ന് ഉടലിനെയും ഉടലില്‍ നിന്ന് കവിതകളെയും വേര്‍തിരിച്ചെടുക്കാനാവില്ല എന്നാണ് ഈ രചനകള്‍ നമ്മോടു പറയുന്നത്. 


                                                      ജി. ഉഷാകുമാരി


                        ബഹുഭാഷാപണ്ഡിതനും ബഹുമുഖപ്രതിഭയുമായിരുന്ന എ. ആര്‍. രാജരാജവര്‍മയെ സാഹിത്യചരിത്രകാര•ാരും പല ജീവചരിത്രകാര•ാരും പലതായി അടയാളപ്പെടുത്തിയിട്ടുണ്ട്. അവരില്‍ അദ്ദേഹത്തിന്റെ തന്നെ മകളും മകനും ശിഷ്യനുമുണ്ട്. ബന്ധുക്കളും സമകാലികരായ എഴുത്തുകാരുമുണ്ട്. 1918ല്‍ എ.ആറിന്റെ മരണം മുതല്‍ക്കിങ്ങോട്ട് 2017  വരെ ധാരാളം ലേഖനങ്ങളും പുസ്തകങ്ങളും എഴുതപ്പെട്ടിട്ടുണ്ട.് എന്നിട്ടും ബഹുമുഖമായ ഈ പലമകള്‍ക്കെല്ലാം തന്നെ മൂലാധാരമായ, പ്രേരണയും പ്രചോദനവുമായ മറ്റൊരു ആന്തരികകേന്ദ്രത്തെ തിരിച്ചറിയാന്‍ ഇവയ്‌ക്കൊന്നും തന്നെ കഴിഞ്ഞില്ല. സവിശേഷമായ ഈ ദൃശ്യപ്പെടുത്തല്‍ പ്രധാനമാണ്; കാരണം അതില്‍ നിന്നാണല്ലോ പില്ക്കാലത്ത് മലയാളത്തിന്റെ ഭാഷാപരമായ അടിസ്ഥാനങ്ങളില്‍ പലതും ഉണ്ടായത്. മര്‍മപ്രധാനമായ ആ സംവാദകേന്ദ്രത്തെ യുക്തിഭദ്രമായി അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ പഠനം.

               1908ല്‍ എ. ആര്‍ പഠിപ്പിച്ചിരുന്ന ഇംഗ്ലീഷ്‌കോളജില്‍ വെച്ചുനടന്ന മലയാളസമാജത്തിന്റെ പത്താം വാര്‍ഷികസമ്മേളനത്തില്‍ കേരളവര്‍മ്മ എ. ആറിനെ 'പണ്ഡിതവര്യന്‍' എന്നും കെ. സി. കേശവപിള്ള, 'മലയാളത്തിലെ ഭാഷാശാസ്ത്രകാര•ാരില്‍ അഗ്രഗണ്യന്‍' എന്നുമാണ് വിശേഷിപ്പിക്കുന്നത്. അതില്‍നിന്നും സമകാലികര്‍ അദ്ദേഹത്തെ എങ്ങനെയാണ് വിലയിരുത്തിയതെന്ന് സുവ്യക്തമാണ്. അക്കാലത്തെ കവനകൗമുദിയില്‍ രണ്ടു ഘട്ടങ്ങളിലായി പ്രസിദ്ധീകരിച്ചിരുന്ന കവിപ്പട്ടികയില്‍ എ. ആറിന്റെ പേരുണ്ടാവാതിരുന്നതിലുള്ള പരാതിയും പരിഭവവും കേശവപിള്ളയുടെ അന്നത്തെ പ്രസംഗത്തിലുണ്ട്.

               ഏ. ആറിന്റെ മകള്‍ ഭാഗീരഥിയമ്മയും മകന്‍ രാഘവവര്‍മ്മയും ചേര്‍ന്നെഴുതിയ 'ഏ. ആര്‍. രാജരാജവര്‍മ്മ' എന്ന ജീവചരിത്രകൃതിയുടെ ഒന്നാം വാല്യത്തിന്റെ ഉപക്രമത്തില്‍ ഗോപാലമേനോന്‍ പറയുന്നു: ''ഒരു മഹാകാവ്യകര്‍ത്താവ്, വൈയാകരണന്‍, നിരൂപകന്‍, ജ്യോതിശാസ്ത്രവിശാരദന്‍, സംസ്‌കൃതത്തിലുള്ള ചില ഉത്തമകൃതികളുടെ മലയാളവിവര്‍ത്തകന്‍ എന്നീ നിലകളിലാണ് രാജരാജവര്‍മ്മ പ്രാധാന്യേന പ്രസിദ്ധനായിട്ടുള്ളത്. ഇതേ അഭിപ്രായമാണ് രണ്ടാം വാല്യത്തിന്റെ അവതാരികയില്‍ സര്‍ദാര്‍ കെ. എം. പണിക്കരും പങ്കുവെക്കുന്നത്. ''ഭാഷയ്ക്ക് ഉറച്ച അടിസ്ഥാനമിട്ട വൈയാകരണന്‍, ഭാഷാവൃത്തങ്ങളെ തേടിപ്പിടിച്ച് അവയുടെ രൂപവും ബന്ധവും ക്രമീകരിച്ച പണ്ഡിതന്‍, പുതിയ സാഹിത്യപ്രസ്ഥാനങ്ങളുടെ പുരസ്‌കര്‍ത്താവ്, കവി, ഭാഷയുടെ ഭാവിവളര്‍ച്ചയ്ക്ക് വഴിവെട്ടിത്തെളിച്ചു കൊടുത്ത മാര്‍ഗ്ഗദര്‍ശകന്‍ ഇങ്ങനെ പലതുകൊണ്‍ണ്ടു നോക്കിയാലും മറ്റുചുരുക്കം ചിലര്‍ക്കുമാത്രം അര്‍ഹതയുള്ള അത്യുന്നതപദമാണ് അദ്ദേഹത്തിനു മലയാളഭാഷാചരിത്രത്തില്‍ അവകാശപ്പെടാവുന്നത്'. 

          കേരളസാഹിത്യചരിത്രത്തില്‍ എ.ആറിനെ, ''അദ്ദേഹത്തെ ഭാഷയെ സംബന്ധിച്ചിടത്തോളം ഒരു ശാസ്ത്രകാരനെന്ന നിലയിലാണ് കേരളീയര്‍ പൊതുവേ ആത്യധികമായി ആരാധിക്കുന്നതും ആരാധിക്കേണ്ടതും. സാഹിത്യകൃതികള്‍ മിക്കവാറും വിവര്‍ത്തിതങ്ങളാണെന്നു പറയേണ്ടതില്ലല്ലോ'' എന്നാണ് ഉള്ളൂര്‍ അടയാളപ്പെടുത്തുന്നത്. അദ്ദേഹത്തെ കേവലം ഒരു സാഹിത്യകാരനായി കണക്കാക്കാന്‍ പറ്റില്ലെന്നും അദ്ദേഹത്തിന് കൊടുക്കേണ്ട പദവി കേരളപാണീനിയം, ഭാഷാഭൂഷണം, വൃത്തമഞ്ജരി എന്നീ കൃതികളുടെ കര്‍ത്താവെന്ന നിലയില്‍ വ്യാകരണ, വൃത്താലങ്കാര ശാസ്ത്രകാരന്റേതാണെന്നും അവിടെ സുവ്യക്തമായിപ്പറയുന്നു.

             അറുപതുകളില്‍ എ. ആറിനെക്കുറിച്ചുപഠിച്ച ജോസഫ് മുണ്‍ണ്ടശ്ശേരിയും കവിയാകണമെന്ന ഉദ്ദേശ്യം അദ്ദേഹത്തിനുണ്‍ണ്ടായിരുന്നില്ലെന്ന് കൃത്യമായിപ്പറയുന്നുണ്ടണ്‍്. 'കവിയാകാന്‍ കല്പിച്ചുകൂട്ടി കവിയായതല്ല അദ്ദേഹമെന്ന വസ്തുത വിശേഷിച്ചോര്‍ക്കേണ്ടതാണ്. അന്നു കവീയശ:പ്രാര്‍ത്ഥികളില്‍ മിക്കവരും പങ്കെടുത്തിരുന്ന പരിപാടികളാണല്ലോ കവിതാമത്സരം. നിമിഷകവനം, സമസ്യാപൂരണം, തിരുനാള്‍മംഗളങ്ങള്‍ തൊട്ടുള്ളവയെല്ലാം. അവയിലൊന്നിലും കൈ വയ്ക്കാതൊഴിഞ്ഞു നിന്ന വമ്പ•ാരിലൊരാളാണ് തമ്പുരാന്‍. പൊതുജനങ്ങളുടെ വായ്ക്കുരവയോടുകൂടി കവിയാകാന്‍ അദ്ദേഹം കാംക്ഷിച്ചിരുന്നില്ല എന്നതിനു നല്ലൊരു തെളിവാണ് ഈ സംഗതി.' (രാജരാജന്റെ മാറ്റൊലി, പുറം86). ഏ. ആറിനെക്കുറിച്ചുള്ള കേരളീയരുടെ കാഴ്ചപ്പാടില്‍ തെറ്റില്ലെന്നും തുടര്‍ന്നദ്ദേഹം എഴുതുന്നു. 'കേരളപാണിനീയം തൊട്ടുള്ള കൃതികളാല്‍ മലയാളഭാഷയ്ക്കു നാള്‍വഴിയും പേരേടും ഏര്‍പ്പെടുത്തിയ ഒരു മഹാവൈയാകരണനായിട്ടേ രാജരാജനെ കാണാറുള്ളു. ആ കാഴ്ചപ്പാടില്‍ തെറ്റില്ല'(പുറം.19). പി.കെ. പരമേശ്വരന്‍നായര്‍ക്കും ഇക്കാലത്ത് മറിച്ചൊരഭിപ്രായമുണ്ടായിരുന്നില്ല. 'പദ്യത്തില്‍ ഒരു നല്ല പരിഭാഷകനും ഗദ്യവിഭാഗത്തില്‍ ഉത്തമവൈയാകരണനും ഭാഷാശാസ്ത്രജ്ഞനുമായിട്ടാണ് എ.ആര്‍ മലയാളസാഹിത്യരംഗത്തു പ്രവേശിച്ചത്'(ഗ്രന്ഥാലോകം,1963 മാര്‍ച്ച്).

       എണ്‍പതുകളിലും തൊണ്ണൂറുകളിലും ഏ.ആറിലെ വിമര്‍ശകന് കൂടുതല്‍ പ്രാധാന്യം കൈവരുന്നുവെന്നതിന് അക്കാലത്തെ ഭാഷാപോഷിണി, സംസ്‌കാരകേരളം  എന്നിവയിലെ ലേഖനങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. 'വൈയാകരണന്‍, കവി, ഗദ്യകാരന്‍, വിവര്‍ത്തകന്‍ എന്നിങ്ങനെ വിവിധനിലകളില്‍ സാഹിത്യസപര്യയനുഷ്ഠിച്ച രാജരാജവര്‍മ്മ അടിസ്ഥാനപരമായും വിമര്‍ശപ്രതിഭയായിരുന്നുവെന്നു സൂക്ഷ്മനിരീക്ഷണത്തില്‍ വ്യക്തമാവും''' (മാത്യു ഡാനിയല്‍, രാജരാജവര്‍മ്മയുടെ സാഹിത്യവിമര്‍ശനദര്‍ശനം, ഭാഷാപോഷിണി, 1988 ഡിസംബര്‍, 1986 മാര്‍ച്ച്).

                  ''കേരളപാണിനിയെന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്ന പ്രൊഫ.എ.ആര്‍. രാജരാജവര്‍മ്മയെ മലയാളനിരൂപണസാഹിത്യത്തിലെ ശുക്രനക്ഷത്രമായി പരിഗണിക്കാവുന്നതാണ്''' (ജയകുമാര്‍ വിജയാലയം, നിരൂപണസാഹിത്യവും എ. ആര്‍.രാജരാജവര്‍മ്മയും, സംസ്‌കാരകേരളം, 1984 മാര്‍ച്ച്). ഏറ്റവും ഒടുവില്‍ 2017ല്‍ മലയാളസര്‍വ്വകലാശാല പുറത്തിറക്കിയ ഏ.ആര്‍.വിജ്ഞാനീയമെന്ന ബൃഹദ്ഗ്രന്ഥത്തിന്റെ അവതാരികയില്‍ ദേശമംഗലം രാമകൃഷ്ണനും ഇതേകാര്യം ആവര്‍ത്തിക്കുന്നു. 'സംസ്‌കൃതമലയാളങ്ങളില്‍ നവഭാവന വിടര്‍ത്തിയ കാവ്യകാരന്‍, യാഥാസ്ഥിതികപ്രവണതകളെ വെല്ലുവിളിച്ച് സഹൃദയത്വത്തിനും ആസ്വാദനപ്രക്രിയകള്‍ക്കും പരിവര്‍ത്തനം വരുത്തിയ സാഹിത്യവിമര്‍ശകന്‍, സംസ്‌കൃതം, തമിഴ്,  ഇംഗ്ലീഷ് എന്നിവയുടെ സമന്വയാവബോധത്തിലൂടെ കേരളത്തനിമയും മലയാളിത്തവുമുള്ള വ്യാകരണഗ്രന്ഥം ചമച്ച് ഭാഷയ്ക്ക് അടിത്തറയുണ്ടാക്കിയ വൈയാകരണന്‍, ഗദ്യപദ്യശൈലികളുടെ വിശകലനനിര്‍ധാരണങ്ങളിലൂടെ മലയാളഭാഷാശൈലീവിജ്ഞാനത്തിന് തുടക്കം കുറിച്ച ഭാഷാമീമാംസാകാരന്‍, കാവ്യഭാഷയുടെ ശക്തിസൗന്ദര്യങ്ങള്‍ക്ക് നിദാനമായ പ്രകരണങ്ങളും ഉപാധികളും ലക്ഷ്യലക്ഷണസമന്വയം ചെയ്ത് അവതരിപ്പിച്ച സൗന്ദര്യശാസ്ത്രകാരന്‍, മലയാളിയുടെ സംസ്‌കൃതഭാവുകത്വത്തെയും ദ്രാവിഡഭാവുകത്വത്തെയും തിരിച്ചറിഞ്ഞ് നാളതുവരെയുള്ള ഛന്ദസ്സുകളെ വേര്‍തിരിച്ച് വിശകലനം ചെയ്തുതന്ന ഛന്ദശ്ശാസ്ത്രകാരന്‍  ഇങ്ങനെ എത്രയോനിലകളില്‍ ഏ. ആറിനോട് മലയാളി കടപ്പെട്ടിരിക്കുന്നു'.  ഈ ഗ്രന്ഥം എ. ആറിനെ മാതൃഭാഷാ ആസൂത്രകന്‍ എന്ന നിലയില്‍ കണ്ടുകൊണ്ടാണ് അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്. എന്നാല്‍ ഏ.ആര്‍ ചെയ്തത് പാഠ്യപദ്ധതിയ്ക്കകത്തു നിന്നുകൊണ്ട് മാതൃഭാഷാപഠനത്തെ ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ കാണാതെപോവുകയും ചെയ്യുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ നാട്ടുഭാഷാവിഭാഗത്തില്‍ ഏ. ആര്‍ എന്ന പ്രതിഭാധനനായ അധ്യാപകന്‍ ചെയ്ത എല്ലാ പ്രവൃത്തികള്‍ക്കും ഭൂമിമലയാളത്തോളം വ്യാപ്തിയുണ്ടായിരുന്നതിനാല്‍ മറ്റെല്ലാറ്റിനേയും പോലെ ഭാഷാസൂത്രണത്തിലും അതുണ്ടായെന്നു മാത്രം.

 അധ്യാപകനായ എ.ആര്‍
 സത്യത്തില്‍  എ. ആര്‍. എന്തിന് ഇതൊക്കെ ചെയ്തു? എന്തു നിലപാടാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് അദ്ദേഹത്തെ നയിച്ചത്? ഈ ചോദ്യങ്ങള്‍ക്കുത്തരം തരാന്‍ ഈ നിരീക്ഷണങ്ങള്‍ക്കാവുന്നില്ലെന്നതാണ് അവയുടെ പരിമിതിയും ന്യൂനതയും. എ. ആര്‍ എന്ന വ്യക്തിയുടെ ദൃശ്യമായ ബാഹ്യാവയവങ്ങളെ അടയാളപ്പെടുത്തുകയും അദ്ദേഹത്തിന്റെ ഹൃദയം കാണാതെപോവുകയും ചെയ്യുന്നുവെന്നതാണ് ഇവയിലെ പ്രശ്‌നം. ''ഈ വിദ്യാലയ വേഴ്ച്ചയാണധികവും ത്വദ് ഗ്രന്ഥരത്‌നങ്ങള്‍ തന്നാവിര്‍ഭാവ നിമിത്തം'' എന്ന് പ്രരോദനത്തില്‍ പാടിയ ആശാനാണ് ഗ്രന്ഥരത്‌നങ്ങളുടെ രചനയ്ക്കു പിന്നിലെ അധ്യാപകനെ കുറച്ചെങ്കിലും തിരിച്ചറിയുന്നത്.

              അധ്യാപനം എന്ന തൊഴിലും അതിനോടുള്ള ആത്മാര്‍ത്ഥതയുമാണ് അദ്ദേഹത്തെ വൈയാകരണനും നിരൂപകനും വൃത്താലങ്കാരശാസ്ത്രകാരനും വിവര്‍ത്തകനും മലയാളഗദ്യത്തിന്റെ വഴികാട്ടിയും മാതൃഭാഷാസ്‌നേഹിയും പോരാളിയും പ്രസംഗകനും ഗവേഷകനും ചരിത്രകാരനും നിഘണ്ടണ്‍ുനിര്‍മ്മാതാവും വ്യാഖ്യാതാവും വിദ്യാഭ്യാസവിദഗ്ദ്ധനും തുടങ്ങി എല്ലാമെല്ലാം ആക്കുന്നതെന്ന പരികല്പനയാണ് ഈ പഠനം മുന്നോട്ടുവയ്ക്കുന്നത്. അദ്ദേഹത്തിന്റെ വീക്ഷണങ്ങളേയും മനോഭാവങ്ങളേയും നിലപാടുകളേയും സമീപനങ്ങളേയും രൂപപ്പെടുത്തിയതുപോലും തൊഴിലും തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയുമാണ്. 

       തന്റെ 27-ാമത്തെ വയസ്സില്‍ സംസ്‌കൃതപാഠശാലയുടെ ഇന്‍സ്‌പെക്ടര്‍ എന്ന ഔദ്യോഗികപദവിയില്‍ പ്രവേശിക്കുന്നതുവരെ എല്ലാ അനുകൂലസാഹചര്യങ്ങളും ഉണ്ടായിട്ടും എന്തേ ഒരു ഗ്രന്ഥവും തമ്പുരാന്‍ രചിച്ചില്ല? എന്തുകൊണ്ട് അദ്ദേഹത്തിന്റെ സ്വതന്ത്രകൃതികള്‍ (മലയവിലാസവും പ്രസാദമാലയും) രണ്ടിലൊതുങ്ങി? എന്തുകൊണ്ടാണ് 1895 വരെ മാതൃഭാഷയില്‍ ഒരു രചനയും ഉണ്ടാകാതിരുന്നത്? എന്തുകൊണ്ട് അദ്ദേഹത്തിന്റെ കൃതികള്‍ മലയാളത്തിലെ മികച്ച മാതൃകകളും ആദ്യകാലരചനകളും ആയി? എന്തുകൊണ്ടാണ് അദ്ദേഹം വിവര്‍ത്തനകൃതികള്‍ കൂടുതലായി രചിച്ചത്? എന്തിനാണ് അദ്ദേഹം കേരളവര്‍മ്മയുടെ 'കേരളഭാഷാശാകുന്തള'ത്തെ തിരുത്തലുകള്‍ വരുത്തി പരിഷ്‌കരിച്ചത്? എന്തിനാണ് കേരളപാണിനീയത്തിന്റെ പരിഷ്‌കരിച്ച രണ്ടാംപതിപ്പിറക്കിയത്? എന്തുകൊണ്ട് ഭാഷാകുമാരസംഭവത്തില്‍ നിന്ന് 4,8 സര്‍ഗം ഒഴിവാക്കി? ഈ ചോദ്യത്തിന്റ ഉത്തരങ്ങളെ ആശ്രയിച്ചാണ് ഈ അന്വേഷണത്തിന്റെ പരികല്പന നിലകൊള്ളുന്നത്. 1918ല്‍ അവസാനിക്കുന്ന അമ്പത്തഞ്ചു വര്‍ഷത്തെ ജീവിതത്തെയും അദ്ദേഹം രചിച്ച കൃതികളെയും അദ്ദേഹത്തിന്റെ തൊഴിലിടങ്ങളെയും ചേര്‍ത്തുവെച്ചു നോക്കിയാല്‍ ഈ പരികല്പനയുടെ വസ്തുനിഷ്ഠത അനായാസം അനാവരണം ചെയ്യപ്പെടും. അതോടൊപ്പം സംസ്്കൃതത്തില്‍ തുടങ്ങി മലയാളത്തില്‍ അവസാനിക്കുന്ന മൂന്നുവിധം ഭാഷാഭിമുഖ്യങ്ങളേയും തിരിച്ചറിയാനാകും.

1. സവര്‍ണവരേണ്യ സംസ്‌കൃതബോധഘട്ടം        
 1890ല്‍ സംസ്‌കൃതപാഠശാലയുടെ ഇന്‍സ്‌പെക്ടര്‍ എന്ന തസ്തികയില്‍ നിയമിതനാവുന്നതുവരെയുള്ള കൗമാര, യൗവനങ്ങളുടെയും  വിദ്യാഭ്യാസത്തിന്റെയും കാലഘട്ടം പരമ്പരാഗതമായ സവര്‍ണവരേണ്യ സംസ്‌കൃതബോധത്തിന്റെ കാലഘട്ടമാണ്. അമ്മാവനായ കേരളവര്‍മ്മയുടെ കീഴില്‍ വിദ്യ അഭ്യസിക്കുന്ന ഘട്ടത്തില്‍ ശിഷ്യരുടെ കഴിവുപരിശോധിക്കാന്‍ 'ഗണപത്യഷ്ടകം' എഴുതിക്കൊണ്ടണ്‍ുവരാനണ്‍ുള്ള ഗൃഹപാഠമാണ്  പതിനഞ്ചുകാരനായ ഏ. ആറിന്റെ കവിതാരചനയ്ക്ക് തുടക്കം കുറിച്ചതെന്ന് മകള്‍ ഭാഗീരഥിയമ്മ ജീവചരിത്രത്തില്‍ എഴുതിയിട്ടുണ്ടണ്‍്. സംസ്‌കൃതത്തിലെ ആദ്യപരിശ്രമം തന്നെ ഗുരുനാഥനും അമ്മാവനുമായ കേരളവര്‍മ്മയുടെ ഗണപത്യഷ്ടകത്തോട് ഒപ്പത്തിനൊപ്പം നിന്ന് ആചാര്യ•ാരുടെ അഭിനന്ദനത്തിനു പാത്രമായി. രുക്മിണീഹരണം ചമ്പു, ദേവീമംഗളം, ശ്രീവിശാഖ മഹാരാജ സിംഹാസനാരോഹണാഭിനന്ദനം, ചിത്രനക്ഷത്രമാല എന്നിങ്ങനെയുള്ള ആദ്യകാലരചനകളെല്ലാം തന്നെ സംസ്‌കൃതത്തിലാണ്. 
              വൈകാരികമായ സന്ദര്‍ഭങ്ങളില്‍, പ്രത്യേകിച്ചും വേദനയോ, ദേഷ്യമോ, നടുക്കമോ ഒക്കെ അനുഭവപ്പെടുമ്പോള്‍ നമ്മില്‍നിന്ന് സ്വാഭാവികമായി പുറപ്പെടുന്ന ഭാഷ മാതൃഭാഷയാണ്. എന്നാല്‍ ഏ. ആറിന്റെ വേദനയുടെ വിലാപം സംസ്‌കൃതത്തിലാണ്. ബി. എ. രസതന്ത്രം സീനിയര്‍ പരീക്ഷയില്‍ തോറ്റത് അദ്ദേഹത്തെ വളരെ ദു:ഖിപ്പിച്ചുവെന്നതിന് അന്നത്തെ ഡയറി തെളിവാണ്  'വിദ്യാലയ ജീവിതത്തില്‍ ആദ്യമായുണ്‍ണ്ടായ ഈ വിധിവൈപരീത്യം എന്റെ ഹൃദയത്തില്‍ തീവ്രമായ വേദനയുളവാക്കി'. റിസല്‍റ്റ് അറിഞ്ഞ് മൂന്നുദിവസത്തിനകം രചിച്ച 28 പദ്യങ്ങളുള്ള 'ഭംഗവിലാപം' എന്ന കവിത സംസ്‌കൃതത്തിലായിരുന്നു. ഏ. ആറിന്റെ രണ്ടാമത്തെ മകളുടെ അകാലമരണത്തിന്റെ വേദന മറികടക്കാനെഴുതിയ വിലാപകാവ്യമാണ് 'പിതൃപ്രലാപം' - ഇതും സംസ്‌കൃതത്തിലായിരുന്നു. 

2.സംസ്‌കൃത, ഇംഗ്‌ളീഷ്  ഭാഷാബോധഘട്ടം        
1890ല്‍ സംസ്‌കൃതപാഠശാലയുടെ ഇന്‍സ്‌പെക്ടറും പിന്നീട് പ്രിന്‍സിപ്പാളുമായി ജോലിചെയ്തിരുന്ന 1896 വരെയുള്ള കാലഘട്ടം സംസ്‌കൃതത്തിലും ഇംഗ്‌ളീഷിലുമുള്ള  ഭാഷാബോധം തീവ്രമായ ഘട്ടമാണ്.  ഇംഗ്ലീഷ് ഭാഷയുമായുള്ള സമ്പര്‍ക്കവും അധ്യാപനമെന്ന തന്റെ തൊഴിലും പരമ്പരാഗത സവര്‍ണവരേണ്യബോധങ്ങളെ ശിഥിലമാക്കുകയും പുരോഗമനപരമാവുകയും ചെയ്യുന്ന ഘട്ടമാണിത്. സംസ്‌കൃത അധ്യാപകന്‍ എന്ന നിലയില്‍ തന്റെ തൊഴിലിന്റെ പൂര്‍ണതയ്ക്കുവേണ്ടണ്‍ി പാഠപുസ്തക നിര്‍മ്മിതിയിലേക്കും മറ്റു പൂരക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്ന സമയമാണിത്. ഇംഗ്ലീഷ് ഭാഷയോട് പുറംതിരിഞ്ഞു നിന്നിരുന്ന സഹപ്രവര്‍ത്തകരായ സംസ്‌കൃതപണ്ഡിത•ാരുടെ സങ്കുചിതഭാഷാമനോഭാവത്തെ മാറ്റിയെടുക്കാന്‍ ഏ. ആറിലെ സര്‍ഗധനനായ അധ്യാപകന്‍ കണ്ടെണ്‍ത്തിയ മാര്‍ഗമാണ് 'ഗൈര്‍വാണീവിജയം' ഏകാങ്കനാടകം. 'സംസ്‌കാരം വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന ഭാഷ സംസ്‌കൃതം ഒന്നുമാത്രമല്ലെന്നുള്ള വസ്തുത പാഠശാലയിലെ സംസ്‌കൃതപണ്ഡിത•ാര്‍ക്കും അനുഭവപ്പെടുത്തിക്കൊടുക്കണമെന്ന് രാജരാജവര്‍മ്മയ്ക്ക് ആഗ്രഹം ഉണ്‍ണ്ടായിരുന്നുവെന്ന്്' ഭാഗീരഥിഅമ്മ ജീവചരിത്രത്തില്‍ എഴുതുന്നു. നാടകത്തിന്റെ ബോധനപരമായ ശേഷിയും മൂല്യവും തിരിച്ചറിഞ്ഞ ക്രാന്തദര്‍ശിയായ അധ്യാപകന്‍ എന്ന നിലയിലും സഹപ്രവര്‍ത്തകരുടെ കുറവുകള്‍ക്ക് സര്‍ഗാത്മകമായി പരിഹാരം കാണുന്ന സ്ഥാപനമേധാവി എന്ന നിലയിലും എ. ആറിനെ തിരിച്ചറിയാനുതകുന്നതാണ് ഈ സംഭവം.

             സംസ്‌കൃതപാഠശാലയില്‍ അവതരിപ്പിച്ച ഈ നാടകം ഇംഗ്ലീഷ്, സംസ്‌കൃത ഭാഷകളുടെ ശക്തിദൗര്‍ബല്യങ്ങള്‍ നിരൂപണം ചെയ്യുന്നതോടൊപ്പം രണ്‍ണ്ടിലുമുള്ള ന•-യെ സ്വീകരിക്കണമെന്ന സന്ദേശത്തെ വിനിമയവും ചെയ്യുന്നു. പരമ്പരാഗത വരേണ്യബോധങ്ങളില്‍ നിന്ന് മഹത്തായ അധ്യാപനവൃത്തിയിലൂടെ അഭിലഷണീയമായ പുതിയ അവബോധങ്ങളിലേക്ക് എ. ആര്‍ പരിണമിക്കുന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്. സംസ്‌കൃതപാഠശാലയുടെ വാതിലുകള്‍ അബ്രാഹ്മണര്‍ക്കുകൂടി തുറന്നു കൊടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചതും അതുകൊണ്‍ണ്ടാവണം.  
 
    സംസ്‌കൃതകോളേജിന്റെ പ്രിന്‍സിപ്പാള്‍ ജോലികിട്ടിയപ്പോള്‍ സമയനിര്‍ണയപ്പട്ടികയുണ്ടണ്‍ാക്കി ത്രൈമാസികപരീക്ഷയും വാര്‍ഷികപരീക്ഷയും ഏര്‍പ്പെടുത്തി. സിലബസ് സൂക്ഷ്മമായി വിലയിരുത്തി ഹൈസ്‌കൂളില്‍ ഭൂമിശാസ്ത്രവും ചരിത്രവും നിര്‍ബന്ധിതവിഷയമാക്കുന്നതിനും അദ്ദേഹം മുന്‍കൈയെടുത്തു. ഭൂമിശാസ്ത്രത്തിനും അങ്കഗണിതത്തിനും പാഠപുസ്തകങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ആ ചുമതല കൂടി എ. ആര്‍. ഏറ്റെടുത്തു. ഹൈസ്‌കുളില്‍ പഠിക്കുമ്പോള്‍ ഗണിതത്തില്‍ 'സംപൂജ്യ''-മായി തോറ്റ എ.ആറാണ് അധ്യാപകനായപ്പോള്‍ ഗണിതത്തിന് പാഠപുസ്തകമുണ്‍ണ്ടാക്കിയതെങ്കില്‍ ക്ലാസ്മുറിയുടെ ആവശ്യത്തെ, വിദ്യാര്‍ത്ഥികളുടെ ഭാവിയെ മറ്റെന്തിലുമുപരിയായി അറിവിന്റെ ചിട്ടയെയും ക്രമീകരണത്തെയും ആധികാരികതയെയും തിരിച്ചറിയുന്ന അദ്ദേഹത്തിലെ അധ്യാപകനെയാണ് നാം കാണേണ്ടത്. 

      ബീജഗണിതവും ത്രികോണമിതിയും സംസ്‌കൃതത്തിലേക്ക് തര്‍ജ്ജമ ചെയ്തു. ജ്യോതിഷപഠനത്തിന് 'ജ്യോതിപ്രകാശകം' എന്ന പാഠപുസ്തകം രചിച്ചു. 'ലഘുപാണിനീയ'മെന്ന സംസ്‌കൃതവ്യാകരണഗ്രന്ഥം വിദ്യാര്‍ത്ഥികള്‍ക്കായി രചിച്ചു. സാഹിത്യം, നീതിശാസ്ത്രം, തത്ത്വജ്ഞാനം തുടങ്ങിയ അക്കാദമികവിഷയങ്ങളിലെ പ്രബന്ധാവതരണത്തിനും സംവാദത്തിനുമായി 'ഭാരതീസമാജം' എന്ന സാഹിത്യവേദി രൂപീകരിച്ചു. കേരളവര്‍മ്മയെപ്പോലുള്ള പ്രഗല്‍ഭരുടെ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കി. ക്ലാസ്മുറിയില്‍ തനിക്കനുഭവപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്താനും വിദ്യാഭ്യാസവിദഗ്ദ്ധനായ ഒരധ്യാപകന്‍ നടത്തിയ അക്കാദമിക പ്രവര്‍ത്തനങ്ങളായിരുന്നു ഇവയെല്ലാം എന്നു കാണാവുന്നതാണ്.

3. മാതൃഭാഷാവബോധഘട്ടം
           സംസ്‌കൃതപാഠശാലയുടെ പരിശോധകനും സംസ്‌കൃതകോളേജ് പ്രിന്‍സിപ്പാളുമായിരുന്ന എ. ആര്‍. രാജരാജവര്‍മ്മ പ്രിന്‍സിപ്പാള്‍ ജോലി രാജിവെച്ച് മാസം 150 രൂപ ശമ്പളത്തില്‍ ഇംഗ്ലീഷ്‌കോളേജില്‍ നാട്ടുഭാഷാപര്യവേഷകന്‍ (സുപ്രണ്‍ണ്ടന്റ് ഓഫ് വെര്‍ണാക്കുലര്‍ സ്റ്റഡീസ്) ആയി നിയമിതനാവുന്ന 1896 മുതല്‍  അന്തരിക്കുന്ന 1918വരെയുള്ള ഇരുപത്തിരണ്ടണ്‍ുവര്‍ഷമാണ് മാതൃഭാഷാവബോധഘട്ടം. ചരിത്രനായകന്റെ നാനാമുഖങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഈ ചുരുങ്ങിയ കാലഘട്ടത്തിനിടയിലാണ് തെളിഞ്ഞു കാണപ്പെടുന്നതെന്ന് ഭാഗീരഥിയമ്മ സാക്ഷ്യംവഹിക്കുന്നു. ഈ കാലയളവില്‍ എ. ആര്‍. നടത്തിയ ബഹുമുഖമായ പ്രവൃത്തികള്‍ക്കും വ്യത്യസ്തങ്ങളായ ഗ്രന്ഥരചനകള്‍ക്കും കലാലയത്തിനകത്തും പുറത്തുമായി നടത്തിയ ഇടപെടലുകള്‍ക്കും സവിശേഷമായ പ്രത്യേകതകളുണ്ട്. കാരണം അവയ്‌ക്കെല്ലാം പ്രത്യക്ഷമായും പരോക്ഷമായും അടിസ്ഥാനമായി വര്‍ത്തിച്ചത് മലയാളം ഒരു വിഷയമായി പഠിപ്പിക്കുന്ന അധ്യാപകന്‍ എന്ന തന്റെ തൊഴിലും അതോടൊപ്പം മാതൃഭാഷാപഠനം എന്ന തന്റെ ജ്ഞാനമേഖലയുമായിരുന്നു. അത്രതന്നെ പ്രാധാന്യത്തോടെ അദ്ദേഹം അതുപഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നോക്കിക്കാണാനും ശ്രമിച്ചു. വിദ്യാര്‍ത്ഥിസമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടണ്‍ി നടത്തിയ പരിശ്രമങ്ങളുടെ ഫലങ്ങള്‍ പൊതുസമൂഹത്തിനുകൂടി പ്രയോജനപ്പെട്ടു. എന്നാല്‍  ചരിത്രകാര•ാരും ജീവചരിത്രരചയിതാക്കളും അതിന്റെ പേരില്‍ ഏ. ആറിനെ സ്മരിക്കുകയും അടയാളപ്പെടുത്തുകയും ചെയ്‌തെങ്കിലും  അദ്ദേഹത്തിന്റെ ലക്ഷ്യത്തെ, കര്‍മ്മമണ്ഡലത്തെ പ്രചോദനകേന്ദ്രത്തെ അപ്രധാനമായിക്കണ്ടണ്‍് അവഗണിക്കുകയുമാണ് ചെയ്തത്. ഉറവിടത്തെ ഉപേക്ഷിച്ച് പ്രതിധ്വനികളെ നെഞ്ചേറ്റിയതിന്റെ ഫലമായി സംഭവിച്ചതാണ് ചരിത്രത്തിലെ ഈ തല കീഴായ്മ!

                  സംസ്‌കൃതത്തിനും ഇംഗ്ലീഷിനും ഉപരിയായി പ്രതിഷ്ഠിക്കപ്പെടേണ്‍ണ്ടതാണ് മാതൃഭാഷയായ മലയാളമെന്ന ബോധത്തിലേക്ക് എ. ആറിനെ രൂപാന്തരപ്പെടുത്തുന്നത് മലയാളം അധ്യാപകന്‍ എന്ന തൊഴിലാണ്. മലയാളത്തിന് അനുകരിക്കാന്‍ തക്ക ഗദ്യശൈലി സംസ്‌കൃതത്തിനില്ലാത്തതിനാല്‍ സംസ്‌കൃതത്തെ ആശ്രയിക്കരുതെന്ന് പറയുക മാത്രമല്ല 'താനുണ്ണാത്തേവരോ വരം കൊടുക്കുന്നത്' എന്ന് എ. ആര്‍ സംസ്‌കൃതെത്ത പരിഹസിക്കുകയും ചെയ്യുന്നു. മാതൃഭാഷാധ്യാപകന്‍ എന്ന തൊഴിലിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി നടത്തിയ ഇടപെടലുകളും സാഹിത്യസാഹ്യം പോലുളള ഗദ്യരചനയ്ക്ക് വഴികാട്ടുന്ന കൃതികളുമാണ് സംസ്‌കൃതത്തിന്റെ ആധിപത്യത്തില്‍നിന്ന് കേരളഭാഷയെ രക്ഷിച്ചത്. രാജരാജന്റെ മാറ്റൊലിയില്‍ ജോസഫ് മുണ്‍ണ്ടശ്ശേരി പറയുന്നു: ''1108ല്‍ തൃശ്ശിവപേരൂര്‍ വെച്ചുനടന്ന സാഹിത്യപരിഷത്തിന്റെ രണ്ടാം സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ശ്രീ. മൂര്‍ക്കോത്ത് കുമാരന്‍ കേരളവര്‍മ്മപാരമ്പര്യത്തിന്റെ ആപല്‍ക്കരമായ സ്വാധീനശക്തിയെക്കുറിച്ചു പറഞ്ഞതു ഞാനിന്നുമോര്‍ക്കുന്നു. 'പദ്യകാവ്യം മാത്രമല്ല ഗദ്യകാവ്യവും സംസ്‌കൃതമയമാകുവാന്‍ 'അക്ബര്‍' എന്ന ആഖ്യായിക ഗതാനുഗതിക•ാരെ പ്രേരിപ്പിച്ചു. സാഹിത്യസാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായി പ്രശോഭിച്ച കേരളവര്‍മ്മ വലിയകോയിത്തമ്പുരാനെ മറ്റുള്ളവര്‍ അനുകരിപ്പാന്‍ ശ്രമിക്കുന്നതില്‍ എന്താണത്ഭുതം? എന്നുമാത്രമല്ല, ലളിതഭാഷയില്‍ അര്‍ത്ഥപുഷ്ടിയോടുകൂടി എഴുതി ഫലിപ്പിക്കുന്നതിനേക്കാള്‍ പ്രയാസം കുറഞ്ഞതു ഘടഘടായമാനമായ സംസ്‌കൃതപ്രയോഗം കൊണ്ടു വായനക്കാരെ ഭേദിക്കുന്ന വിദ്യയായിരുന്നതിനാല്‍ പണ്ഡിത•ാര്‍ ഗദ്യപ്രബന്ധത്തിലും സംസ്‌കൃതം വളരെ കുത്തിച്ചെലുത്തിത്തുടങ്ങി''.

             ഗതാനുഗതികത്വത്തിന്റെ കടിഞ്ഞാണ്‍ പൊട്ടിച്ചുള്ള ഈ പോക്കിനെ നിറഞ്ഞ ചങ്കൂറ്റത്തോടെ പിടിച്ചു നിറുത്തിയതാരെണന്നും ശ്രീ. മൂര്‍ക്കോത്ത് വെട്ടിത്തുറന്നു പറയുകയുണ്ടായി. അത് ഇപ്രകാരമാണ് 'കേരളഭാഷയെ സംസ്‌കൃതത്തിന്റെ അടിമയാക്കുവാന്‍, അറിഞ്ഞോ അറിയാതെയോ, ചെയ്ത പരിശ്രമത്തില്‍ നിന്നു കേരളകാളിദാസനെ കേരളപാണിനി പിടിച്ചുനിറുത്തിയിരുന്നില്ലെങ്കില്‍ ഭാഷയ്ക്ക് ഇന്നുണ്ടായിരുന്ന ഗതി എന്താകുമെന്ന് ഏകദേശം ഊഹിക്കാം'.

            സംസ്‌കൃതത്തിനും നാട്ടുഭാഷയ്ക്കും തുല്യപ്രാധാന്യം എന്നതിനെമാറ്റി നാട്ടുഭാഷ എടുക്കുന്നവര്‍ക്ക് ദ്വിതീയഭാഷയായി സംസ്‌കൃതം പഠിച്ചാല്‍ മതി എന്ന നിലയിലേക്ക് ബി.എ. മലയാളപഠനം പരിഷ്‌കരിക്കപ്പെട്ടതും എ. ആറിലൂടെയാണ്.

                  പ്രതിസന്ധികളെയും സംഘര്‍ഷങ്ങളെയും അനുഭവിച്ചും നേരിട്ടും ഊണും ഉറക്കവും ഉപേക്ഷിച്ചും ഇരുപത്തിരണ്ടണ്‍ു വര്‍ഷക്കാലം അദ്ദേഹം തന്റെ തൊഴിലിന്റെ പൂര്‍ണതയ്ക്കും വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനുമായി നടത്തിയ പ്രയത്‌നങ്ങളില്‍ മൂന്നു സമാന്തരധാരകള്‍ ദര്‍ശിക്കാവുന്നതാണ്. ഇംഗ്ലീഷുകാരുടെ വിവേചനത്തിനും അവഗണനയ്ക്കും എതിരെ ഭാഷാധ്യാപകന്റെ പദവിയും അന്തസ്സും ഉയര്‍ത്താനുള്ള പരിശ്രമങ്ങള്‍, ഉന്നതവിദ്യാഭ്യാസമേഖലയിലെ അന്തസ്സുള്ള അക്കാദമികവിഷയം എന്ന നിലയില്‍ മാതൃഭാഷാപഠനത്തെ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍, ഭാഷാസാഹിത്യത്തില്‍ പാണ്ഡിത്യമുള്ള പ്രഗല്‍ഭരായ വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും അവരുടെ ഉന്നമനത്തിനുമായുള്ള അക്കാദമികപ്രവര്‍ത്തനങ്ങള്‍ എന്നിവയാണവ. ഈ അടരുകളോരോന്നും കൃത്യമായി വിശകലനം ചെയ്യുമ്പോഴാണ് മലയാളം കണ്ടണ്‍ ഏറ്റവും മികച്ച പ്രതിഭാധനനായ കലാലയ അധ്യാപനത്തിന്റെയും വിദ്യാഭ്യാസവൈദഗ്ദ്ധ്യത്തിന്റെയും മികച്ച മാതൃകയായ എ. ആറിനെ വീണ്ണ്ടുക്കാനാവുക.

1. ഇംഗ്ലീഷുകാരുടെ വിവേചനത്തിനെതിരെ 
'നാട്ടുഭാഷകളുടെ പരമശത്രു' എന്ന് രാജാരവിവര്‍മ്മ വിശേഷിപ്പിച്ച ഡോ.മിച്ചല്‍ സായിപ്പ് പ്രിന്‍സിപ്പാളായിരിക്കെയാണ് 1890-ല്‍ എ.ആര്‍, ഇംഗ്ലീഷ്‌കോളേജില്‍ അധ്യാപകനായി നിയമിതനാവുന്നത്. എ. ആറിനെ ഹൈസ്‌കൂള്‍ മലയാളംമുന്‍ഷിയെപ്പോലെ പദവി കുറച്ചുകണ്ടണ്‍് ഹൈസ്‌കൂള്‍ ക്ലാസിന്റേതടക്കമുള്ള 19.5 മണിക്കൂര്‍ ജോലിഭാരമുള്ള ടൈംടേബിള്‍ കൊടുത്തുകൊണ്ടാണ് മിച്ചല്‍ സ്വീകരിച്ചത്. കുട്ടികള്‍ കയറിയിറങ്ങാറുള്ള ലൈബ്രറിയുടെ കോണിലാണ് തമ്പുരാന് ഇരിക്കാന്‍ സ്ഥലമനുവദിച്ചത്. സ്വന്തമായി വിശ്രമമുറി ഇല്ലാതിരുന്നതിനാല്‍ ഹൈസ്‌കൂള്‍ അധ്യാപകരുടെ വിശ്രമമുറിയാണ് അദ്ദേഹമുപയോഗിച്ചത്. ടൈംടേബിള്‍ പരിഷ്‌കരിക്കുമ്പോള്‍ ജോലിഭാരം കുറക്കണമെന്ന എ.ആറിന്റെ ആവശ്യത്തോട് ടൈംടേബിള്‍ ക്രമീകരിച്ചപ്പോള്‍ 21.5 മണിക്കൂറായി ഉയര്‍ത്തിക്കൊണ്ടാണ് മിച്ചല്‍ പ്രതികരിച്ചത്. തുടര്‍ച്ചയായി ആറു മണിക്കൂര്‍വരെ അദ്ദേഹത്തിന്  ക്ലാസെടുക്കേണ്ടിവന്നു. മിച്ചല്‍ അവധിയിലാവുകയും മിസ്റ്റര്‍ ബോയിലും ഡോ.ബിഷപ്പും ആക്ടിംഗ് പ്രിന്‍സിപ്പാള്‍ ആവുകയും ചെയ്ത അവസരത്തിലാണ് എ.ആറിന് ജോലിഭാരം കുറയ്ക്കാനും മലയാളത്തില്‍ പുതിയ നിയമനം നടത്താനും സാധിച്ചത്. അന്ന് ഇംഗ്ലീഷുകാരായ അധ്യാപകരില്‍ നിന്ന് ഭാരതീയരായ അധ്യാപകര്‍ പൊതുവേയും ഭാഷാധ്യാപകര്‍ പ്രത്യേകിച്ചും വിവിധ തരത്തിലുള്ള വിവേചനങ്ങള്‍ക്കും അവഗണനകള്‍ക്കും ഇരയായിരുന്നു. ആവശ്യത്തിന് അധ്യാപകരെ നിയമിക്കാതിരിക്കല്‍, നിയമിക്കുന്നവര്‍ക്കാകട്ടെ കുറഞ്ഞ വേതനം മാത്രം നല്‍കല്‍, നല്ല ക്ലാസ്മുറിയോ മറ്റു ഭൗതികസാഹചര്യങ്ങളോ നല്‍കാതിരിക്കല്‍, കോളേജിന്റെ ഭരണസമിതികളിലോ ആലോചനായോഗങ്ങളിലോ പങ്കെടുപ്പിക്കാതിരിക്കല്‍, പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിക്കല്‍, അറിയിപ്പുകളില്‍ ഒപ്പിടാതിരിക്കല്‍, നാട്ടുഭാഷകളേയും വിജ്ഞാന ശാഖകളേയും തരംതാഴ്ത്തല്‍ തുടങ്ങിയവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം. മലയാളസമാജം പോലുള്ള സംവാദ കൂട്ടായ്മകളില്‍ ഭാഷാവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനെപോലും മിച്ചല്‍ സായിപ്പ് ഉത്തരവിലൂടെ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നു. ശ്രീമൂലം തിരുനാള്‍ മഹാരാജാവിനേയും ദിവാന്‍ സി.രാജഗോപാലാചാരിയെയും നിരന്തരം കണ്ട് കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തിക്കൊണ്ടാണ് എ.ആറിന് പ്രൊഫസര്‍ പദവിയിലേക്കും വേതനതുല്യതയിലേക്കും ഭാഷാധ്യാപകനെയും ഭാരതീയരായ മറ്റധ്യാപകരെയും ഉയര്‍ത്താന്‍ സാധിച്ചത്. ഇംഗ്ലീഷുകാരനായ പ്രൊഫസര്‍ക്ക് 700രൂപ കിട്ടുമ്പോള്‍ ഭാരതീയനായ പ്രൊഫസര്‍ക്ക് 350 രൂപയാണ് അതുവരെ കിട്ടിയിരുന്നത്. പ്രൊഫസര്‍പദവിയിലൂടെ കോളേജ് കൗണ്‍സില്‍ മീറ്റിംഗിലേക്കും ഭരണപരമായ കാര്യങ്ങളിലേക്കും എ.ആറിന് കടന്നുചെല്ലാനും അതുവഴി നാട്ടുഭാഷകള്‍ക്ക് ട്യൂട്ടര്‍, പണ്ഡിറ്റ് എന്നിങ്ങനെ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്താനും സാധിച്ചു. ഇംഗ്ലീഷ്‌കോളേജിലെ ആദ്യത്തെ ഭാരതീയനായ പ്രൊഫസറും  ആക്ടിംഗ് പ്രിന്‍സിപ്പാളും എ.ആറാണ്. ഇംഗ്ലീഷുകാരനായ പ്രിന്‍സിപ്പാള്‍ മിച്ചല്‍ അവധിയിലിരിക്കുമ്പോള്‍ എ.ആര്‍. ആക്ടിംഗ് പ്രിന്‍സിപ്പാള്‍ ആവുന്നത് തടയാന്‍ മിസ്റ്റര്‍ ഹാഡ്‌സന്‍ സായിപ്പിന് പ്രിന്‍സിപ്പാളിന്റെയും വിദ്യാഭ്യാസ മേലധികാരിയുടെയും ഇരട്ടച്ചുമതലകള്‍വരെ നല്‍കുന്ന വിചിത്രമായ ഏര്‍പ്പാടും ചെയ്തുനോക്കിയിരുന്നുവെങ്കിലും എ.ആറിന്റെ പ്രതിരോധങ്ങള്‍ക്കുമുമ്പില്‍ ഇത്തരം വിവേചനങ്ങള്‍ അധികകാലം  തുടരാനായില്ല. എ.ആറിന്റെ ശിഷ്യനും ജീവചരിത്രകാരനുമായ അനന്തന്‍പിള്ള പറയുന്നു. ''ഹൂണിയോടൊപ്പം ഗൈര്‍വാണിയും ദ്രാവിഡിയും ഒരുമിച്ചു വസിക്കുന്നതു കാണുവാനുള്ള അസഹിഷ്ണുതയാല്‍ ചിലസായ്പ്പ•ാര്‍ സ്ഥലം മാറേണ്ടതായി വന്നു. കോളേജിന്റെ തെക്കുഭാഗത്തായി കമനീയമായ വിശ്രമഗൃഹം ഒന്ന് ഉടനടി വിശ്വകര്‍മ്മാവിന്റെ വൈഭവത്തലെന്നപോലെ ഉദ്ധ്യതമായി'' (കേരളപാണിനി, പുറം112). പൗരസ്ത്യഭാഷാവിഭാഗത്തിന് എ.ആറിന്റെ നേതൃത്വത്തിന്‍ കീഴില്‍ കൈവന്ന മാറ്റങ്ങളെക്കുറിച്ച് അനന്തന്‍പിള്ള തുടരുന്നു. ''പത്തുകൊല്ലം കൊണ്ട് പൗരസ്ത്യഭാഷകള്‍ക്ക് നമ്മുടെ കാളേജില്‍ സിദ്ധിച്ച പ്രാധാന്യം ഞാന്‍ കണ്ട് അദ്ഭുതപരതന്ത്രനായി. ഇംഗ്ലീഷ്, ചരിത്രം മുതലായ വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങള്‍ വച്ചുകഴിഞ്ഞിട്ട് ബാക്കിവന്ന അലമാരിത്തട്ടുകളിലായിരുന്നു പണ്ട് ഏതാനും സംസ്‌കൃത ഗ്രന്ഥങ്ങളും തമിഴ്, മലയാളം പുസ്തകങ്ങളും നിക്ഷേപിച്ചിരുന്നത്. ഇപ്പോള്‍  ആകട്ടെ ഈ ഭാഷകള്‍ക്കെല്ലാം പ്രത്യേകം അലമാരികളും മുറികളും ഉണ്ടായിരുന്നു.''
2. ഉന്നതവിദ്യഭ്യാസമേഖലയിലെ അക്കാദമികവിഷയം എന്ന നിലയില്‍ മാതൃഭാഷാപഠനത്തെ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍. 
       1890-ല്‍ ഇംഗ്ലീഷ്‌കോളേജില്‍ അധ്യാപകനായി ഏ.ആര്‍.നിയമിതനാവുമ്പോള്‍. മെട്രിക്കുലേഷന്‍ അഥവാ പത്താംക്ലാസ് പരീക്ഷയ്ക്കു ശേഷമുള്ള എഫ്.എ. (എശൃേെ ഋഃമാശിമശേീി ശി അൃെേ) കോഴ്‌സിലേക്കും ബി.എ.യിലേക്കും ഉപഭാഷ എന്ന നിലയിയിലായിരുന്നു മലയാളമടക്കമുള്ള നാട്ടുഭാഷകളുടെ പ്രാതിനിധ്യം. 1904ല്‍ കഴ്‌സന്‍പ്രഭുവിന്റെ സര്‍വകലാശാലാ പരിഷ്‌കരണ നിര്‍ദ്ദേശങ്ങളെത്തുടര്‍ന്ന് ബിരുദതലത്തിലെ ഉപഭാഷാപഠനം അവസാനിപ്പിക്കുകയും എഫ്.എ.കോഴ്‌സ് ഇന്റര്‍മീഡിയറ്റാക്കി ഭാഷാപഠനം നാമമാത്രമാക്കുകയും ചെയ്തത് എ.ആറിനെ വളരെ ദുഃഖിപ്പിച്ചു. ഇതിനെതിരെ എഴുതിയും പ്രസംഗിച്ചും പ്രമേയങ്ങള്‍ പാസാക്കിയും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചും ലഘുലേഖകള്‍ അച്ചടിച്ച് വെള്ളക്കാരായ സെനറ്റ്, സിണ്ടിക്കേറ്റ് അംഗങ്ങള്‍ക്ക് വിതരണം ചെയ്തും എ.ആര്‍. ഒറ്റയ്ക്കും ഭാഷാസ്‌നേഹികളെ കൂട്ടുപിടിച്ചും ധാരാളം സമരങ്ങള്‍ നടത്തി. അക്കാലത്ത് സ്ഥലത്തെ പ്രമാണിമാരുടെ നേതൃത്വത്തില്‍ മദ്രാസിലും കേരളവര്‍മ്മയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചു. എന്നിട്ടും സര്‍വ്വകലാശാല വഴങ്ങാതിരുന്നപ്പോള്‍ ഒടുവില്‍ ഗവണ്‍മെന്റിനെ ശരണം പ്രാപിച്ചു. ഗവണ്‍മെന്റ് ശാസിച്ചപ്പോള്‍ സെനറ്റ് വഴങ്ങി. ഇന്റര്‍മീഡിയറ്റ് ക്ലാസില്‍ നാട്ടുഭാഷാഗദ്യരചന ഒരു നിര്‍ബന്ധവിഷയമായി സ്വീകരിച്ചു. തുടര്‍ന്ന് ബി.എയ്ക്ക് ഉപഭാഷ വേണമെന്ന ആവശ്യമുയര്‍ത്തി പ്രക്ഷോഭങ്ങള്‍ നടത്തി
നിരന്തരമായിനടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് 1909ല്‍ ഇന്റര്‍മീഡിയറ്റിന് നാട്ടുഭാഷകള്‍ക്കുപ്രാധാന്യമുള്ള നാലാം ശാഖ ഉണ്ടാവുന്നത്. ഭാഷാഗ്രൂപ്പില്‍ ഉപരിപഠനം നടത്തിയാല്‍ മലയാളം മുന്‍ഷിയിലുപരി ഒരു തൊഴിലും കിട്ടില്ലെന്ന അബദ്ധ ധാരണ അന്നും നിലവിലുണ്ടായിരുന്നതിനാല്‍ നാലാം ശാഖയോട് കുട്ടികള്‍ താല്പര്യം കാണിച്ചിരുന്നില്ല. 1910-ല്‍ ചരിത്രത്തിന് പ്രാധാന്യമുണ്ടായിരുന്ന മൂന്നാം ശാഖയും നാലാംശാഖയും ഒന്നാക്കിയപ്പോള്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ ആ ശാഖയോട് താല്പര്യം കാണിക്കാന്‍ തുടങ്ങി. നിഘണ്ടുവും പാഠപുസ്തകങ്ങളും നിര്‍മ്മിക്കാമെന്നും കേരളപാണിനീയം ഒന്നാം പതിപ്പ് ആഗമികരീതിയില്‍ പരിഷ്‌കരിച്ചിറക്കാമെന്നും എ.ആര്‍. സെനറ്റിനും സിണ്ടിക്കേറ്റിനും കൊടുത്ത ഉറപ്പിന്റെ ഫലമായാണ് ബി.എ. മലയാളം ഐച്ഛികമായി 1914-ല്‍ പാസ് കോഴ്‌സ് വരുന്നത്. തുടര്‍ന്ന് എ.ആറിന്റെ പരിശ്രമങ്ങള്‍ എം.എ.യ്ക്കു തുല്യമായ സംസ്‌കൃതം, മലയാളം ബി.എ.ഓണേഴ്‌സ് കോഴ്‌സുകള്‍ക്കുവേണ്ടിയായിരുന്നു. വെള്ളക്കാരുടെ ആധിപത്യം നിലനില്‍ക്കുന്ന മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് മോചനം നേടിയാല്‍ മാത്രമേ മലയാളമടക്കമുള്ള ദ്രാവിഡ ഭാഷകള്‍ക്ക് പുരോഗതിയുണ്ടാവൂ എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം തിരുവിതാംകൂറിന് സ്വന്തമായി ഒരു സര്‍വ്വകലാശാലയെന്ന ആശയം 1910 ലും മറ്റും നടന്ന കോളേജ് വാര്‍ഷികത്തില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. 1918-ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ ഷഷ്ടിപൂര്‍ത്തിയാഘോഷിക്കുന്ന വര്‍ഷം സര്‍വകലാശാല തുടങ്ങാനുള്ള ഉചിതസമയമായി കണക്കുകൂട്ടിക്കൊണ്ടും ഈ ആഗ്രഹം പൊതുസമൂഹവുമായി പങ്കുവെച്ചുകൊണ്ടുമാണ് എ.ആര്‍.നീങ്ങിയത്. 1918 ല്‍ ഇതിനായി യോഗം ചേര്‍ന്നെങ്കിലും അതില്‍ തീരുമാനമായില്ല. അടുത്ത യോഗത്തില്‍ തീരുമാനിക്കാനായി മാറ്റിവെച്ചപ്പോഴാണ് അവിചാരിതമായി അദ്ദേഹത്തിന്റെ മരണം ഉണ്ടാകുന്നത്. ഉടന്‍ യാഥാര്‍ത്ഥ്യമാകുമായിരുന്ന ബി.എ.മലയാളം ഓണേഴ്‌സ്‌കോഴ്‌സും തിരുവിതാംകൂര്‍ സര്‍വ്വകലാശാലയും എ.ആറിന്റെ അഭാവത്തില്‍ യാഥാര്‍ത്ഥ്യമായത് യഥാക്രമം 1935ലും 1937ലുമാണ്. നീണ്ട പതിനേഴും പത്തൊമ്പതും വര്‍ഷത്തെ കാലതാമസം!
3. ക്രാന്തദര്‍ശിയായ വിദ്യാഭ്യാസവിദഗ്ദ്ധന്റെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍
          ആധുനികമായ വിദ്യാഭ്യാസരീതി ശാസ്ത്രത്തിന്റെയും പരിശീലനത്തിന്റെയും അഭാവത്തിലും തന്റെ നൈസര്‍ഗികമായ കഴിവുകൊണ്‍ണ്ടും പാണ്ഡിത്യം കൊണ്‍ണ്ടും വിദ്യാഭ്യാസത്തിന്റെ മര്‍മ്മം ഗ്രഹിക്കാന്‍ കഴിഞ്ഞ എ. ആറിലെ പ്രതിഭാധനനായ അധ്യാപകന് വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കാനും ഉയര്‍ന്ന പഠനനേട്ടം ഉണ്ടണ്‍ാക്കാനും കഴിഞ്ഞതായി അവര്‍ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ക്ലാസിലിരുന്ന വിദ്യാര്‍ത്ഥികള്‍ വലിയ എഴുത്തുകാരും പത്രപ്രവര്‍ത്തകരും പ്രഗല്‍ഭരായ അധ്യാപകരും, ഉയര്‍ന്ന ഗവണ്‍മ്മെന്റെ് ഉദ്യോഗസ്ഥരും ആയിമാറിയതിന് ചരിത്രം സാക്ഷിയാണ്. സാഹിത്യപഞ്ചാനന്‍ പി. കെ. നാരായണപിള്ള, സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള, താടകാവധം ആട്ടക്കഥയെഴുതിയ വി. കൃഷ്ണന്‍തമ്പി, പട്ടം കൊച്ചുകൃഷ്ണപിള്ള, എച്ച്. രാമസ്വാമി അയ്യര്‍, പി. അനന്തന്‍പിള്ള, ഇ. വി. കൃഷ്ണപിള്ള, ചേലനാട്ട് അച്യുതമേനോന്‍, ചീഫ് സെക്രട്ടറിയായിരുന്ന ജി. എന്‍. തമ്പി, സി. എസ്.സുബ്രഹ്മണ്യന്‍ പോറ്റി എന്നിവര്‍ ഏതാനും ഉദാഹരണങ്ങള്‍.
                               സര്‍ഗാത്മകമായ ചോദനകളോ താല്‍പര്യങ്ങളോ അദ്ദേഹത്തിന്റെ ഗ്രന്ഥരചനയ്ക്കു പിന്നിലുള്ളതിനേക്കാള്‍  തൊഴിലും തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയുമാണ് പങ്കുവഹിത്തതെന്നു കാണാം. ഏതാനും വര്‍ഷം കൊണ്ട് ഏ. ആര്‍. ഭാഷാസാഹിത്യപഠനത്തിന് ശക്തവും ശാസ്ത്രീയവുമായ അടിത്തറയിട്ടു. ഇന്നും ബിരുദബിരുദാനന്തര സാഹിത്യപഠനത്തിന്റെ ചട്ടക്കൂടും പാഠപുസ്തകവും എ. ആര്‍. നിര്‍മ്മിച്ചു നല്കിയതു തന്നെയാണ്. മഹാകവി ഉള്ളൂര്‍ പറയുന്നു. 'മറ്റുള്ളവര്‍ ഭാഷാസാഹിത്യസൗധത്തിന്റെ ഭിത്തികളില്‍ ചിത്രപ്പണികള്‍ ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഈ സ്ഥാപതി മൂര്‍ധന്യന്‍ അതിന്റെ അസ്തിവാരവും ആരൂഢവും ഉറപ്പിച്ച് അതിന് ശാശ്വതപ്രതിഷ്ഠ നല്‍കി കേരളീയരെ ആകമാനം അനുഗ്രഹിച്ചു'. (കേരളസാഹിത്യചരിത്രം, വാല്യം 2).

1.പാഠപുസ്തകരചനയും ഏആറും
         അടിസ്ഥാനപാഠപുസ്തകങ്ങള്‍ നിര്‍മ്മിക്കുക, ലഭ്യമായ കൃതികളെ കുട്ടികള്‍ക്കു യോജിച്ച വിധത്തില്‍ പുനര്‍നിര്‍മ്മിക്കുക, മറ്റുള്ളവരുടേയും വിദ്യാര്‍ത്ഥികളുടേയും സഹായം സ്വീകരിച്ചു കൊണ്ടും അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടും പുതിയ കൃതികള്‍ ലഭ്യമാക്കുക, മികച്ച പുസ്തകപ്രസാധകരെ കണ്ടെത്തി വളര്‍ത്തി പാഠപുസ്തക സംസ്‌കാരം ഉണ്ടാക്കിയെടുക്കുക എന്നിങ്ങനെ വ്യത്യസ്തവും വൈവിധ്യപൂര്‍ണ്ണവുമായിരുന്നു രാജരാജവര്‍മയുടെ പരിശ്രമങ്ങള്‍'അദ്ദേഹത്തിന്റെ വരവോടുകൂടി മാതൃഭാഷാശിക്ഷണം ഒരു ശാസ്ത്രീയ പദ്ധതിയിലേക്ക് തിരിയുകയും ചെയ്തു''. രാജരാജവര്‍മയുടെ വിദ്യാര്‍ത്ഥിയായ സാഹിത്യപഞ്ചാനന്റെ വാക്കുകള്‍ എ.ആറിലെ വിദ്യാഭ്യാസവിദഗ്ദ്ധനു നേരിട്ടു കിട്ടുന്ന അംഗീകാരമാണ്.
         സ്‌കൂള്‍, കോളേജ് ക്ലാസുകളില്‍ ഉപഭാഷയായി മലയാളം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ രചിച്ച കൃതിയാണ് മറ്റൊരര്‍ത്ഥത്തില്‍ ഗൈഡാണ് ശബ്ദശോധിനി (1902). സ്വദേശാഭിമാനിയുടെ ശ്രീമൂലപാഠമഞ്ജരി എന്ന പരമ്പരയിലെ ആദ്യപുസ്തകം. പ്രൈമറിക്ലാസിലെ കുട്ടികള്‍ക്കുവേണ്‍ണ്ടി 1906 ല്‍ പ്രഥമവ്യാകരണവും, മിഡില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടണ്‍ി 1907 ല്‍ മധ്യമവ്യാകരണവും ഏ. ആര്‍ രചിച്ചു. വിദ്യാര്‍ത്ഥികളുടെ ഗദ്യരചനാശേഷിയെ ലക്ഷ്യമാക്കി രചിച്ച പാഠപുസ്തകമാണ് സാഹിത്യസാഹ്യം. മലയാളത്തില്‍ ഗദ്യകൃതികള്‍ വളരെ വിരളമായിരുന്ന കാലത്ത് ഇംഗ്ലീഷിന്റെ ചുവടുപിടിച്ച് നിര്‍മ്മിച്ച ഈ പുസ്തകരചന വലിയ സാഹസമായിരുന്നു. വിവിധരീതിയിലുള്ള ഗദ്യരചനയ്ക്ക് മാതൃകകള്‍ കാണിക്കാന്‍ 28 ഉദാഹരണങ്ങള്‍ വേണമായിരുന്നു. അതിനുപറ്റിയ പാഠങ്ങളോ കൃതികളോ ഇല്ലാതെ ഏ. ആര്‍. അനുഭവിച്ച കഷ്ടപ്പാടും മാനസികസംഘര്‍ഷങ്ങളും അദ്ദേഹത്തിന്റെ ഡയറികളില്‍നിന്നും ജീവചരിത്രത്തില്‍നിന്നും മനസ്സിലാക്കാം.

            സാഹിത്യസാഹ്യത്തെക്കുറിച്ച്  മുണ്ടശ്ശേരി, ''കടുക്കട്ടി സംസ്‌കൃത ശബ്ദങ്ങള്‍ ചേര്‍ത്ത് എഴുതുന്ന ഗദ്യം മാത്രം പണ്ഡിത•ാര്‍ ശ്രദ്ധിച്ചിരുന്ന കാലത്താണ് ഏ. ആര്‍. സാഹിത്യസാഹ്യമെന്ന ഗദ്യരചനയ്ക്കു മാര്‍ഗനിര്‍ദേശം നല്‍കുന്ന മലയാളത്തിലെ ആദ്യകൃതിയുമായി രംഗത്തുവന്ന് മലയാളത്തിന്റെ മാതൃകാശില്പിയാവുന്നത്. 'സംസ്‌കൃതക്കാര്‍ക്കിടയില്‍ ചാടിവീണ് ആ സംസ്‌കൃത പ്രജാപതി ഇംഗ്ലീഷിന്റെയും സംസ്‌കൃതത്തിന്റെയും ഇടയ്ക്കു നിന്നു മധ്യസ്ഥ പറഞ്ഞു മലയാളത്തിന്റേതായൊരു ഗദ്യശൈലിക്കു വരിയോല എഴുതി വച്ചപ്പോള്‍ അതായിത്തീര്‍ന്നു പിന്നീടെല്ലാവര്‍ക്കും പ്രമാണം. (രാജരാജന്റെ മാറ്റൊലി , പുറം 43).''

          കേരളവര്‍മ്മയുടെ സംസ്‌കൃതപദബഹുലമായ കേരളഭാഷാ ശാകുന്തളത്തില്‍ കേരളപാണിനീയസിദ്ധാന്തങ്ങള്‍ക്കു വിപരീതമായ പല പ്രയോഗങ്ങളും കടന്നുകൂടീട്ടുള്ളവ വിദ്യാര്‍ത്ഥികളെ വഴിപിഴപ്പിക്കുമെന്ന് തിരിച്ചറിഞ്ഞ കേരളപാണിനി കേരളവര്‍മ്മയുടെ അനുവാദത്തോടെ തന്നെ കെ. സി. കേശവപിള്ളയോടുകൂടി തിരുത്തിയാണ് പാഠപുസ്തകമാക്കിയത്. എന്നാല്‍ ഈ സംഭവം പല അനാവശ്യവിവാദങ്ങളിലേക്കും വലിച്ചിഴയ്ക്കപ്പെടുകയാണ് ഉണ്ടായത്. അവസാനം കേരളവര്‍മ്മ തന്നെ തന്റെ ശാകുന്തളത്തെ പരിഷ്‌കരിക്കുകയും രാജരാജവര്‍മ്മ പാഠപുസ്തകമാക്കാന്‍ വേണ്ടി 'മലയാളശാകുന്തളം' രചിക്കുകയും ചെയ്തു. സംസ്‌കൃത പദബാഹുല്യം മൂലമുള്ള വിഷമതകളില്ലാത്ത മലയാളനാടകം വിദ്യാര്‍ത്ഥികള്‍ക്ക് അങ്ങനെ ലഭ്യമായി. ഈ പരിഭാഷയിലെ മലയാളഗദ്യത്തിന്റെ ഭംഗിയെക്കുറിച്ച് അനന്തന്‍പിള്ള പറഞ്ഞത്, ''മലയാളത്തില്‍ വേറെ ഏതെങ്കിലും പരിഭാഷയ്ക്ക് ഗദ്യത്തിന്റെ കാര്യത്തില്‍ ഇത്ര സാധിച്ചിട്ടുണ്ടോ എന്നു സംശയമാണ്'' എന്നാണ്.
         ആശാന്റെ നളിനിക്ക് ഏ. ആര്‍ എഴുതിയ അവതാരികയാണ് മഹാകാവ്യങ്ങളുടെ അന്ത്യം കുറിച്ച് മലയാള കവിതയെ ഖണ്ഡകാവ്യങ്ങളിലേക്കും ഭാവഗീതങ്ങളിലേക്കും നയിച്ചത്. അത്തരം കൃതികള്‍ക്ക് മഹാകാവ്യങ്ങളെ അപേക്ഷിച്ച് പാഠപുസ്തകമാവാനുള്ള ഗുണം കൂടുമെന്നതുകൊണ്ടുകൂടിയാവാം ഏ. ആര്‍. ഇത്തരമൊരു നിലപാടെടുത്തത്. സംസ്‌കൃതകോളേജില്‍ ബ്രാഹ്മണേതരവിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം കൊടുക്കാന്‍ രാജാവിനോടു ശുപാര്‍ശചെയ്തതും ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കതീതമായി നളിനിയുടെ അവതാരികയിലൂടെ സാഹിതീയമായ നിലപാടെടുക്കാനും ഏ. ആറിന് അനായാസം സാധിച്ചത് തന്റെ തൊഴിലിന്റെ മഹത്വാദര്‍ശങ്ങള്‍ കൊണ്ടുകൂടിയാണ്.

            മലയവിലാസവും പ്രസാദമാലയുമാണ് ഏ. ആറിന്റെ രണ്ട് സ്വതന്ത്രകൃതികള്‍. മലയവിലാസം കാല്പനികകവിതയും പ്രസാദമാല ശ്രീമൂലം തിരുനാളിന്റെ ഷഷ്ടിപൂര്‍ത്തിമഹോത്സവം കൊണ്ടാടിയ അവസരത്തില്‍ അദ്ദേഹത്തിനു സമര്‍പ്പിക്കാനായി 1918 ല്‍ രചിച്ച സ്‌തോത്ര കൃതിയുമാണ്. തിരുവിതാംകൂര്‍ സര്‍വ്വകലാശാലയും ബി. എ. ഓണേഴ്‌സ് സംസ്‌കൃത, മലയാളകോഴ്‌സുകളും നേടിയെടുക്കാനുള്ള പരോക്ഷശ്രമത്തിന്റെ ഭാഗമല്ലേ ഈ സ്‌തോത്രകൃതിയെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. കാരണം ഷഷ്ടിപൂര്‍ത്തിക്കുമുമ്പുള്ള അവസരങ്ങളില്‍ എ. ആര്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാല തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ മുഹൂര്‍ത്തമാണ് മഹാരാജാവിന്റെ ഷഷ്ടിപൂര്‍ത്തിയെന്ന് പരസ്യമായി പ്രസംഗിച്ചിട്ടുണ്ട്. 
                         പാഠപുസ്തകങ്ങളെ സമ്പന്നമാക്കാന്‍ വേണ്ടി സംസ്‌കൃതത്തില്‍ നിന്നും മലയാളത്തിലേക്ക് അഞ്ചു നാടകങ്ങളും രണ്ടു കാവ്യങ്ങളും വിവര്‍ത്തനം ചെയ്തു.''സംസ്‌കൃതത്തില്‍ ബാല്യം മുതല്‍ തന്നെ ഓരോ അവസരങ്ങളില്‍ ഞാന്‍ സാഹിത്യം ചെയ്തിട്ടുണ്ടെങ്കിലും ഭാഷയില്‍ എനിക്ക് ഇതു പ്രഥമമായ കവിതാസംരംഭമാകുന്നു''(മേഘദൂത്, ഒന്നാം പതിപ്പിന്റെ മുഖവുര). 1895ല്‍ മേഘസന്ദേശം, മേഘദൂതം എന്നപേരിലും കുമാരസംഭവത്തിലെ 4,8 സര്‍ഗം ഒഴികെയുള്ള ഭാഗങ്ങള്‍ 1897 ല്‍ ഭാഷാകുമാരസംഭവം എന്ന പേരിലും 1912ല്‍ അഭിജ്ഞാനശാകുന്തളം മലയാളശാകുന്തളം എന്ന പേരിലും 1916ല്‍ മാളവികാഗ്നിമിത്രവും 1917ല്‍ ശുദ്രകന്റെ മൃച്ഛകടികവും 1917ല്‍ ഭാസന്റെ ചാരുദത്തവും 1918ല്‍ സ്വപ്‌നവാസവദത്തവും വിവര്‍ത്തനം ചെയ്തു. സാഹിത്യകൃതികളുടെ തിരഞ്ഞെടുപ്പില്‍ പ്രകടിപ്പിച്ച ഔചിത്യം  സംസ്‌കൃതത്തില്‍ നിന്ന് മികച്ചവ മാത്രം  കാളിദാസന്‍, ഭാസന്‍ തുടങ്ങിയവരെ സ്വീകരിച്ചതിലുള്ള നിഷ്‌കര്‍ഷയ്ക്കു പിന്നിലുള്ള യാഥാര്‍ത്ഥ്യം അവ വിദ്യാര്‍ത്ഥി സമൂഹത്തെ ലക്ഷ്യമാക്കി രചിച്ചു എന്നതുകൊണ്ടാണ്.  ചാരുദത്തന്‍ ഹൈസ്‌കൂളില്‍ ക്ലാസില്‍ പാഠപുസ്തകമായിരുന്നു. പൊതുസമൂഹത്തിനുവേണ്ടിയെന്നതിനേക്കാള്‍ അദ്ദേഹം ഗ്രന്ഥരചന നടത്തിയത് വിദ്യാര്‍ത്ഥി സമൂഹത്തിനുവേണ്ടിയായിരുന്നു. കുമാരസംഭവം വിവര്‍ത്തനത്തില്‍ നിന്ന് 4,8 അദ്ധ്യായം ഒഴിവാക്കിയത് രതിപ്രതിപാദ്യമായ  അവ ഉള്ളടങ്ങുന്നത് വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകമാക്കാനുള്ള അതിന്റെ അര്‍ഹതയെ ഇല്ലാതാക്കും എന്നതുകൊണ്ടാണ്. മേഘദൂതം വിവര്‍ത്തനം ചെയ്തത് കേരളപാണിനീയം എന്ന വ്യാകരണകൃതിക്കുവേണ്ടി സംസ്‌കൃതവാക്യങ്ങളുടെ ഘടന പഠിക്കാന്‍ വേണ്ടിയാണെന്ന് ആ കൃതിയുടെ മുഖവുരയില്‍ കൃത്യമായി പറഞ്ഞിട്ടുമുണ്ട്.

         മറ്റുള്ളവരുടെ കൃതികള്‍ പാഠപുസ്തകമായി തിരഞ്ഞെടുക്കുന്നതിലും രാജരാജവര്‍മ അതീവജാഗ്രതയും ശാസ്ത്രീയതയും പുലര്‍ത്തിയിരുന്നു. കുമിഞ്ഞു കൂടിയ നൂറുകണക്കിന് പുസ്തകങ്ങള്‍ പരിശോധിച്ച് നിരാശപ്പെട്ടിരുന്ന ഏ. ആറിനെക്കുറിച്ച് ഭാഗീരഥി അമ്മ പറയുന്നുണ്ട്. ''പാഠപുസ്തക കമ്മിറ്റി മീറ്റിംഗ് അടുക്കുമ്പോഴേക്കും ഗ്രന്ഥകര്‍ത്താക്കളുടെയും പ്രകാശകരുടെയും ബഹളം തുടങ്ങുകയായി. പല വിഷയങ്ങളെക്കുറിച്ചുമുള്ള പുസ്തകങ്ങള്‍ വന്നുകുമിയുകയാണ് പിന്നെ.(ഏ. ആര്‍. രാജരാജവര്‍മ്മ, പുറം  37)''. പലവര്‍ഷങ്ങളിലേയും ഡയറിക്കുറിപ്പുകളില്‍ അദ്ദേഹം അനുഭവിച്ചിരുന്ന സംഘര്‍ഷം പ്രതിഫലിച്ചിരുന്നു.' ഓരോ തലത്തിലേയും കുട്ടികളുടെ നിലവാരത്തെ അഥവാ ശേഷിയെ പരിഗണിച്ചുകൊണ്ട് ഏ. ആര്‍ ഉള്‍പ്പെട്ട സബ്ജക്റ്റ് കമ്മിറ്റി തയ്യാറാക്കിയ പുസ്തകങ്ങളുടെ ലിസ്റ്റ് തല്പരകക്ഷിള്‍ വിദ്യാഭ്യാസമേഖലധ്യക്ഷനെ കൂട്ടുപിടിച്ച് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. അട്ടിമറിക്കുന്നതിലെ അന്യായത്തെ ചൂണ്ടിക്കാണിച്ചും തര്‍ക്കിച്ചും എതിര്‍ത്തും സബ്ജക്റ്റ് കമ്മിറ്റിയുടെ കൂട്ടരാജി തീരുമാനം അറിയിച്ചുമാണ് നിലവാരമുള്ള പാഠപുസ്തകങ്ങളുടെ തിരഞ്ഞെടുപ്പിനെ നിലനിര്‍ത്താന്‍ സാധിച്ചത്.

2. ക്രിയാഗവേഷണവും (അരശേീി ഞലലെമൃരവ) ഏ. ആറും
  പാഠ്യപദ്ധതി നിര്‍ണയത്തിലോ മൂല്യനിര്‍ണയത്തിലോ അതുമായി ബന്ധപ്പെട്ട സര്‍വ്വകലാശാലാതലത്തിലെ കമ്മിറ്റികളിലോ സ്ഥാനമില്ലാതിരുന്ന ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ വിഷമങ്ങള്‍ പരിഹരിക്കാനും പഠനം സുഗമമാക്കാനും ഏ. ആര്‍ കണ്ടെത്തിയ പരിഹാരമാണ് പാഠപുസ്തകങ്ങളുടെ നിര്‍മ്മിതി. സ്വന്തം അനുഭവമണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി പഠിച്ച് സ്വന്തമായി പരിഹാരം കണ്ട് ഫീല്‍ഡില്‍ നടപ്പിലാക്കി മികച്ചനേട്ടങ്ങള്‍ ഉണ്ടാക്കുന്ന ഗവേഷകരായിരിക്കണം അധ്യാപകര്‍ എന്നത് ആധുനിക അധ്യാപകവിദ്യാഭ്യാസത്തിലെ (ഠലമരവലൃ ഋറൗരമശേീി) പ്രധാന പാഠമാണ്. അരശേീി ഞലമലെമൃരവ അഥവാ ക്രിയാഗവേഷണം എന്ന് ഇന്ന് വ്യവഹരിക്കുന്ന ഈ പ്രക്രിയയുടെ മികച്ച മാതൃകകളാണ് ഏ. ആര്‍. രാജരാജവര്‍മ്മ എന്ന അധ്യാപകനും അദ്ദേഹത്തിന്റെ പാഠപുസ്തകങ്ങളും. മദ്രാസ് സര്‍വ്വകലാശാല പാഠ്യപദ്ധതി പരിഷ്‌കരിച്ചപ്പോള്‍ നാട്ടുഭാഷകളുടെ പാഠ്യപദ്ധതിയില്‍ വാക്യരചനയ്ക്കു പ്രാധാന്യമുണ്ടാവുകയും എന്നാല്‍ ആ മേഖലയില്‍ പുസ്തകമില്ലാതിരിക്കുകയും ചെയ്തതാണ് ഈ ഗ്രന്ഥരചനയ്ക്കു കാരണമെന്ന് മുഖവുരയിലെ തന്നെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്. ''സര്‍വ്വകലാശാലക്കാര്‍ നടത്തുന്ന പരീക്ഷകളുടെ ഉപയോഗം സംബന്ധിച്ചാണ് ഈ സാഹിത്യസാഹ്യം ചമച്ചിട്ടുള്ളത്''.  'പ്രകൃതഗ്രന്ഥം ഉദ്ദിഷ്ടഫലസിദ്ധിക്ക് എത്രത്തോളം ഉതകുന്നു എന്നു കണ്ടതിനുമേല്‍ താണതരം ക്ലാസ്സുകളുടെ ഉപയോഗത്തിലേക്കും യോജിച്ച പാഠപുസ്തകങ്ങള്‍ എഴുതാമെന്നു വിചാരമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.' (സാഹിത്യസാഹ്യം മുഖവുര). അദ്ദേഹം നടത്തിയ ക്രിയാഗവേഷണങ്ങളില്‍ നിന്നാണ് പാഠപുസ്തകങ്ങള്‍ രൂപപ്പെട്ടതെന്ന നിഗമനത്തെ സാധൂകരിക്കുന്ന പ്രസ്താവനയാണിത്. പാഠ്യപദ്ധതിലക്ഷ്യങ്ങള്‍ നേടാന്‍ ഏ. ആര്‍ ക്ലാസ്മുറിയില്‍ പ്രയോഗിച്ച് ബോദ്ധ്യപ്പെട്ട പാഠങ്ങളാണ് പിന്നീട് പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്നത്. ഫീല്‍ഡില്‍ അപ്ലൈ ചെയ്ത് പഠനഫലം പാഠ്യപദ്ധതി ഉദ്ദേശ്യങ്ങളെ മുന്‍നിര്‍ത്തി വിലയിരുത്തിയതിനുശേഷം പാഠപുസ്തകമാക്കി പ്രസിദ്ധീകരിക്കുന്നതിലെ ശാസ്ത്രീയത പാഠപുസ്തക നിര്‍മ്മാണപ്രക്രിയയിലെ ആധുനിക കാഴ്ചപ്പാടാണ്. ''മനോരഥത്തിലേറി സഞ്ചരിക്കുമ്പോള്‍ ചെയ്യാറുള്ള പ്രവൃത്തികളെ പ്രവൃത്തികളായി ഗണിക്കാമെങ്കില്‍ സാഹിത്യസാഹ്യം എഴുതിത്തീര്‍ത്തിട്ട് ഇപ്പോള്‍ ഒന്‍പതുകൊല്ലം കഴിഞ്ഞിരിക്കുന്നു'' (മുഖവുര, സാഹിത്യസാഹ്യം). അതായത് ഒമ്പതുവര്‍ഷം ഫീല്‍ഡില്‍ പ്രയോഗിച്ച് ബോദ്ധ്യപ്പെട്ടതിനുശേഷം മാത്രമാണ് പാഠപുസ്തകമാക്കിമാറ്റുന്നത.് ഏ. ആര്‍. സൃഷ്ടിച്ച ഈ മാതൃക സര്‍വ്വകലാശാലകളോ സ്‌കൂള്‍ തലത്തില്‍ സര്‍ക്കാരോ പിന്തുടരുന്നില്ലെന്നതാണ് പാഠപുസ്തകങ്ങളുടെ നിലവാരത്തകര്‍ച്ചക്കും മറ്റുവിവാദങ്ങള്‍ക്കും കാരണമാവുന്നത്. ആര്‍. വി. എം. ദിവാകരനെപ്പോലുള്ള അക്കാദമികനിരൂപകരും പാഠപുസ്തകനിര്‍മ്മിതിക്കു പിന്നിലെ ഗവേഷണത്തെ തിരിച്ചറിയുന്നുണ്ട്. 'സിദ്ധാന്തം, പ്രയോഗം എന്ന മട്ടില്‍ രണ്ടു ഭാഗമായിത്തിരിച്ച് അവയെ അയ്യഞ്ചധ്യായങ്ങളായി പകുത്ത് ആവശ്യത്തിന് ഉദാഹരണങ്ങള്‍ നല്‍കിയും ഒടുവില്‍ അനുബന്ധങ്ങള്‍ നല്കിയും കറയറ്റ ഗവേഷണ പ്രബന്ധമായിരിക്കുന്നു ഈ ലക്ഷണഗ്രന്ഥം തന്നെ'(ഏ. ആര്‍. വിജ്ഞാനീയം, പുറം 399).
              ഉപപാദനം എന്ന സംവാദശേഷീവികാസത്തിന് സാഹിത്യസാഹ്യത്തില്‍ നല്‍കിയിരിക്കുന്ന അഭ്യാസങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭാഷാനൈപുണീ വികാസത്തോടൊപ്പം അഭിലഷണീയമായ സ്വാഭാവികവ്യതിയാനങ്ങള്‍ അഥവാ മൂല്യബോധം ഉള്‍പ്പെടുന്ന വൈകാരികമേഖല (അളളലരശേ്‌ല ഉീാമശി)യുടെ വികാസം കൂടി എ. ആര്‍ എന്ന വിദ്യാഭ്യാസവിദഗ്ദ്ധന്‍ ലക്ഷ്യം വെച്ചിരുന്നുവെന്നത് വ്യക്തമാവും. ഇന്ത്യയുടെ അധോഗതിക്കു കാരണം ജാതിവിഭാഗമാകുന്നു, ബാല്യവിവാഹം സമുദായത്തിന് ദോഷകരമാകുന്നു, നാട്ടുരാജ്യങ്ങളിലെ സര്‍ക്കാരെഴുത്തുകുത്തുകള്‍ നാട്ടുഭാഷകളില്‍ത്തന്നെ വേണമോ?, വധശിക്ഷ നിര്‍ത്തുന്നതില്‍ ദോഷമുണ്ടോ? പള്ളിക്കൂടങ്ങളില്‍ വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു നന്നാക്കുന്നതോടുകൂടി അടിക്കാന്‍ പാടുണ്ടോ?, ജ•ികള്‍ക്കു കുടിയാ•ാരുടെമേല്‍ ഇപ്പോഴുള്ള അധികാരം യുക്തമാണോ?, ജനപ്രതിനിധി രാജ്യഭാരമോ രാജകീയഭരണമോ നന്ന്? എന്നിവ ഏതാനും ഉദാഹരണം മാത്രം. ആധുനിക പാഠ്യപദ്ധതിയുടെ ഒശററലി രൗൃൃശരൗഹമാ എന്ന ദര്‍ശനം 1911ലേ എ. ആര്‍ പ്രാവര്‍ത്തികമാക്കി മാതൃക സൃഷ്ടിച്ചു എന്നതിന്റെ  തെളിവുകളാണിവ. 

              ഉപഭാഷാപഠനങ്ങളുടെ മൂല്യനിര്‍ണയനത്തിലെ പ്രധാന ഇനമായിരുന്നു വിവര്‍ത്തനം. ഈ ആവശ്യത്തിലേക്ക് കുട്ടികള്‍ക്ക് സഹായം എന്ന നിലയ്ക്കാണ് 1906 ല്‍ ഇംഗ്ലീഷ് മലയാളം നിഘണ്ടു നിര്‍മ്മിക്കാന്‍ തുടങ്ങുന്നത്. 1909 ല്‍ മണിദീപികയും 1910ല്‍ ലഘുപാണിനീയവും വിദ്യാര്‍ത്ഥിള്‍ക്കുവേണ്ടി എ. ആര്‍ തയ്യാറാക്കി. ഗാത്ത്‌വെയിറ്റ് സായിപ്പിന്റെ വ്യാകരണമായിരുന്നു കേരളപാണിനീയത്തിനുമുമ്പ് എ. ആര്‍. ഉള്‍പ്പെടെ ഹൈസ്‌കൂള്‍ മുതല്‍ പഠിപ്പിച്ചിരുന്നത്. ഈ പാഠപുസ്തകവും പഠിപ്പിച്ച രീതിയും വളരെ വിരസമായിരുന്നുവെന്ന് എ. ആര്‍. ഡയറിയിലെഴുതിയിട്ടുണ്ട്. 1896 ല്‍ പ്രസിദ്ധീകരിച്ച കേരളപാണിനീയം ഒന്നാം പതിപ്പിന് പരിമിതികളുണ്ടായിരുന്നു. വിദ്യാര്‍ത്ഥി സൗഹൃദപരമായ പാഠപുസ്തകമാകാന്‍ എ. ആര്‍. സ്വീകരിച്ച തന്ത്രം ശിഷ്യനായ പി. കെ. നാരായണപിള്ളയെക്കൊണ്ട് മാറ്റിയെഴുതിക്കുക എന്നതായിരുന്നു. മാത്രമല്ല 1917ല്‍ പ്രസിദ്ധീകരിച്ച കേരളപാണിനീയം പരിഷ്‌കരിച്ച രണ്ടാം പതിപ്പിന്റെ അവതാരികയും ശിഷ്യന്റേതു തന്നെയായിരുന്നു. ഇതേക്കുറിച്ച് അനന്തന്‍പിള്ള പറയുന്നു, ''വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം അതു(കേരളപാണിനീയം  ഒന്നാം പതിപ്പ്) പഠിക്കയെന്നുള്ളത് തിക്തകഷായം സേവിക്കുമ്പോലെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. എന്നാല്‍ പഞ്ചസാര മേപ്പൊടി ചേര്‍ക്കുക മാത്രമല്ല ഈ ശിഷ്യാഗ്രഗണ്യന്‍(സാഹിത്യപഞ്ചാനന്‍) ചെയ്തത്, മധുരസാരനിര്‍മ്മിതമായ ഗോളനളികങ്ങളിലാക്കി അദ്ധ്യേതാക്കള്‍ക്കു നല്‍കുകയാണ്'(കേരളപാണിനി)'. ഭാരതീയ, ദ്രാവിഡ, പാശ്ചാത്യപാരമ്പര്യരീതികള്‍ സമന്വയിച്ചാണ് കേരളപാണിനീയം തയ്യാറാക്കിയിരിക്കുന്നത്. മലയാളവ്യാകരണ ബോധനത്തിന് നവീനമായൊരു രീതിശാസ്ത്രം ഏ. ആര്‍ വികസിപ്പിച്ചെടുത്തു. 'ഒരിക്കല്‍പ്പറഞ്ഞ സംഗതിയെത്തന്നെ പലപ്രാവശ്യം ആവര്‍ത്തിക്കുകയും വ്യത്യസ്തകളെ വിട്ടുകളയുകയും ചെയ്തിട്ടുണ്ട്' (മധ്യമവ്യാകരണം ഒന്നാം പതിപ്പിന്റെ മുഖവുര). പാഠപുസ്തകനിര്‍മ്മിതിയില്‍ അനുവര്‍ത്തിക്കുന്ന ആധുനികസമീപനമായ ടുശൃമഹശിഴ അഥവാ ചാക്രികത ഏ. ആര്‍ അന്നേ പ്രാവര്‍ത്തികമാക്കി. 
                       ആദ്യകാലത്ത് ഏ. ആറിന് പഠിപ്പിക്കാന്‍ കൈയില്‍ കിട്ടിയത് 'ലക്ഷ്മീസ്വയംവരം' എന്നൊരാട്ടക്കഥയായിരുന്നു. പുസ്തകത്തിന്റെ പുറംചട്ട നോക്കി അദ്ദേഹം പറഞ്ഞു. പ്രസാധകന്‍ രാജവാണല്ലോയെന്ന്. ഇതേക്കുറിച്ച് അനന്തന്‍പിള്ള പറയുന്നു, '''ഈ ഗ്രന്ഥം രണ്ടുദിവസമേ തിരുമേനിയുടെ കാന്താരതാരക വിരാജിതമായ കരങ്ങളില്‍ സ്ഥിതിചെയ്തുള്ളു. അതിനിടയ്ക്ക് നാലു ഏറുകഴിച്ചിട്ടുണ്ട്. ഒടുവില്‍ എല്ലും തോലുംമാത്രം എന്നമട്ടിലായി ഗ്രന്ഥപ്പുരയിലെ ഇരുട്ടറയില്‍ നിന്നും അനന്താലയസന്ദര്‍ശനത്താല്‍ ലഭിച്ച പുണ്യഫലത്താല്‍ ഉടലോടെ  സ്വര്‍ഗത്തില്‍പോയി എന്നാണുതോന്നുന്നത്. അതില്‍പ്പിന്നെ അതിന്റെ കഥപോലും കേള്‍ക്കാറില്ല.''

           'നല്ല പുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ കിട്ടുമോ എന്ന് അടുത്തകൊല്ലം നിങ്ങള്‍ നോക്കിക്കൊള്‍വിന്‍' എന്നു പറഞ്ഞ് ക്ലാസില്‍ നിന്നിറങ്ങിയ ഏ. ആറിനെ അനന്തന്‍പിള്ള സ്മരിക്കുന്നു (പുറം  86). അങ്ങനെയാണ് ഉണ്ണായിവാര്യരുടെ ആട്ടക്കഥ 'കാന്താരതാരകം' എന്ന ഏ. ആറിന്റെ വ്യാഖ്യാനത്തോടുകൂടി ആദ്യമായി പാഠപുസ്തകമാവുന്നത്. അന്നുമുതല്‍ ഇന്നുവരെ 'നളചരിതം' ബിരുദ/ബിരുദാനന്തരബിരുദ പാഠ്യപദ്ധതിയുടെ അവിഭാജ്യഘടകമാണ്. ഗവേഷണാത്മകനിരൂപണത്തിന്റെ ആദ്യമാതൃകയാണ് കാന്താരതാരകം. കാന്താരതാരകത്തെ തുടര്‍ന്നെഴുതുന്ന അവതാരികകളും വ്യാഖ്യാനപഠനങ്ങളും ലേഖനങ്ങളുമാണ് ഏ. ആറിനെ മലയാളനിരൂപണത്തിന്റെ നവോത്ഥാന ശില്പിയാക്കുന്നത്. കാന്താരതാരകത്തിന്റെ ഗവേഷണാത്മകരീതിശാസ്ത്രമാണ് പിന്നീട് സാഹിത്യപഞ്ചാനന്‍ തന്റെ വിമര്‍ശനത്രയം എന്ന കൃതിക്ക് സ്വീകരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി രചിച്ച ഭാഷാഭൂഷണവും വൃത്തമഞ്ജരിയും അലങ്കാര, വൃത്തശാസ്ത്രമേഖലയിലെ ഭാഷയിലെ ആദ്യകൃതികളാണ്. സ്വദേശാഭിമാനിയാണ് ഭാഷാഭൂഷണം പ്രസിദ്ധീകരിക്കാന്‍ നോട്ടുകള്‍ ക്രമപ്പെടുത്തി ഏ. ആറിനെ സഹായിച്ചത്.
       
3. ബോധനരീതിശാസ്ത്രവും പഠനതന്ത്രങ്ങളും
പഠിപ്പിക്കാന്‍ വേണ്ടണ്‍ി ഏ. ആറിനോളം ഗൃഹപാഠം ചെയ്തിരുന്ന അധ്യാപകനെ കണ്ടണ്‍ുകിട്ടാന്‍ പ്രയാസമാണ്. ധാരാളം റഫറന്‍സുകള്‍ നടത്തി സ്വയം എഴുതി ചിട്ടപ്പെടുത്തിയ പാഠക്കുറിപ്പുകളില്‍ നിന്ന് പാഠപുസ്തകങ്ങള്‍ ഉണ്ടണ്‍ായെങ്കില്‍ ആ കുറിപ്പുകളുടെ അക്കാദമിക നിലവാരം ഊഹിക്കാവുന്നതാണ്. ഠലമരവശിഴ ചീലേ െനെക്കുറിച്ചുള്ള രീതിശാസ്ത്ര ചിന്തകള്‍ രൂപപ്പെടുന്നതിനു മുമ്പു തന്നെ ഏ. ആര്‍. രാജരാജവര്‍മ്മയെന്ന അധ്യാപകന്‍ അതിന്റെ മികച്ച മാതൃക ക്ലാസ്മുറിയില്‍ പ്രായോഗികമാക്കി കാണിച്ചുവെന്നത് ചിന്തനീയം. ഈ തിരക്കുകള്‍ക്കിടയിലും മുടങ്ങാതെ ഡയറി എഴുതുന്ന ശീലം രാജരാജവര്‍മ്മയ്ക്കുണ്ടണ്‍ായിരുന്നു. 1884 മുതല്‍ 1918 വരെ എഴുതിയ ഡയറിക്കുറിപ്പുകളില്‍ ആറെണ്ണം ഒഴികെ എല്ലാം കണ്ടണ്‍ുകിട്ടിയതു കൊണ്ടണ്‍ാണ് അദ്ദേഹത്തിന്റെ മക്കളായ എം. ഭാഗീരഥി അമ്മയ്ക്കും മകന്‍ രാഘവവര്‍മ്മയ്ക്കുംപിതാവിന്റെ ജീവചരിത്രം സമഗ്രമായി ആയിരത്തോളം പേജില്‍ മൂന്നുവാല്യങ്ങളായി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത്.

          ഏതു വിഷയത്തെപ്പറ്റിയും സംശയങ്ങളുന്നയിക്കാനും വാദപ്രതിവാദം നടത്താനും ശിഷ്യര്‍ക്ക് ഏ. ആര്‍. സ്വാതന്ത്ര്യം നല്‍കിയിരുന്നു. ജനാധിപത്യ അന്തരീക്ഷമാണ് അദ്ദേഹം ക്ലാസ്മുറിയില്‍ സൃഷ്ടിച്ചത്. 'സ്ത്രീ' ലിംഗവും 'മാര്‍' പ്രത്യയവും സംബന്ധിച്ച വ്യാകരണ ചര്‍ച്ച പരിധിവിട്ട് അശ്ലീലമായപ്പോഴും ഔചിത്യത്തോടെ ഇടപെട്ട ഏ. ആറിനെ അനന്തന്‍പിള്ള സ്മരിക്കുന്നുണ്ട്.

        ആശയസംവാദ രീതിശാസ്ത്രത്തിന്റെ ഏറ്റവും മികച്ച പ്രായോഗികപാഠമായിരുന്നു മലയാളസമാജത്തിന്റെ രൂപീകരണത്തിലൂടെയും നടത്തിപ്പിലൂടെയും ഏ. ആര്‍. മാതൃകകാണിച്ചത്. നേതൃത്വപാടവം, സംഘാടനശേഷി, ഗവേഷണാത്മകത, ആത്മവിശ്വാസം, പ്രബന്ധരചനാശേഷി, ആശയസംവാദശേഷി എന്നിങ്ങനെ നിരവധി പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ നേടാനും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ തിരിച്ചറിയാനും ആവശ്യകതാബോധത്തോടെ ഭാഷാവ്യവഹാരങ്ങളില്‍ ഏര്‍പെടാനും ഏ. ആറിലെ വിദ്യാഭ്യാസവിദഗ്ദ്ധന്‍ കണ്ടെണ്‍ത്തിയ ഉപാധിയായിരുന്നു  മലയാളസമാജം.പി. കെ. നാരായണപിള്ള, കെ. രാമകൃഷ്ണപിള്ള, ജി. രാമന്‍മേനോന്‍, പി. അനന്തന്‍പിള്ള തുടങ്ങിയ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളൊക്കെത്തന്നെ മലയാളസമാജത്തിന്റെ കാര്യദര്‍ശി അഥവാ കണ്‍വീനര്‍മാരായിരുന്നു. നോട്ടീസ്, അറിയിപ്പുകള്‍, പ്രബന്ധങ്ങള്‍ തുടങ്ങിയ ഭാഷാവ്യവഹാരങ്ങളില്‍ ആവശ്യകതാബോധത്തോടെ ഇടപെടാനുള്ള യഥാര്‍ത്ഥ സാഹചര്യമായിരുന്നു ഏ. ആര്‍. ഒരുക്കിക്കൊടുത്തത്. മലയാളസമാജത്തിലെ ചര്‍ച്ചകള്‍ക്ക് അന്തര്‍വൈജ്ഞാനിക സ്വഭാവമാണുണ്ടണ്‍ായിരുന്നത്. കേരളത്തിലെ കൈത്തൊഴിലുകള്‍, ജ്യോതിശാസ്ത്രം തുടങ്ങി വൈവിധ്യമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. മലയാളസമാജത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പുറത്തുനിന്നുള്ള വിദഗ്ദ്ധരും സാഹിത്യകാര•ാരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കാറുണ്‍ണ്ടായിരുന്നു. ഒരു ഉന്നത വിദ്യാഭ്യാസകലാലയം നിര്‍വഹിക്കേണ്ടണ്‍ സാമൂഹികവും ബൗദ്ധികവുമായ ഉത്തരവാദിത്വത്തിന്റെ പ്രായോഗികപാഠമായിരുന്നു മഹാരാജാസ് കോളേജിലെ മലയാളവിഭാഗവും മലയാളവിഭാഗത്തിന്റെ മലയാളസമാജവും. മലയാളവിഭാഗത്തിന്റേയും മലയാളസമാജത്തിന്റെയും പ്രവര്‍ത്തനങ്ങള്‍, ചെറുചലനങ്ങള്‍ സാംസ്‌കാരികകേരളം ശ്രദ്ധിക്കുമായിരുന്നു, ഏറ്റെടുക്കുമായിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ സാഹിത്യം ജനകീയമാവുകയും സാഹിത്യചര്‍ച്ചകളാല്‍ സാംസ്‌കാരികരംഗം മുഖരിതമാവുകയും ചെയ്തഘട്ടത്തില്‍ അതിന്റെ കേന്ദ്രമായി വര്‍ത്തിച്ചത് മഹാരാജാസ്‌കോളേജിലെ മലയാളവിഭാഗമാണെന്നാണ്. പലപ്പോഴും മലയാളസമാജത്തിന്റെ പരിപാടികളില്‍ ബഹുജനപങ്കാളിത്തത്താല്‍ ഹാളുകള്‍ തിങ്ങിനിറയാറുണ്‍ണ്ടായിരുന്നു. ഒരിക്കല്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ അധ്യക്ഷനായിരുന്ന മലയാളസമാജത്തിന്റെ പരിപാടിക്ക് ഹാളുകള്‍ നിറഞ്ഞതിനാല്‍ ദ്വാരപാലക•ാര്‍ക്ക് രണ്ടും അഞ്ചും കൈക്കൂലി കൊടുത്ത് ആളുകള്‍ അകത്തുകയറിയ സന്ദര്‍ഭവും ഉണ്ടണ്‍ായിട്ടുണ്ടണ്‍്. എ. ആറുമായി ആലോചിച്ച് കെ. സി. കേശവപിള്ള തയ്യാറാക്കി കേരളവര്‍മ്മ അധ്യക്ഷനായിരിക്കെ പി. കെ. നാരായണപിള്ള കാര്യദര്‍ശിയായിരിക്കെ മലയാളസമാജത്തില്‍ അവതരിപ്പിച്ച 'ഭാഷാകവിത' എന്ന പ്രബന്ധമാണ് മലയാളകവിതയുടെ ജനിതകം മാറ്റിയെഴുതിയ ദ്വിതീയാക്ഷരപ്രാസവാദത്തിന്റെ രണ്ടണ്‍ാം ഘട്ടമായി കത്തിപ്പടര്‍ന്നത്. കുമാരനാശാന്‍, പ്രരോദനത്തിന്റെ മുഖവുരയില്‍ പറയുന്നു, 'തിരുമേനിയുടെ കീഴില്‍ ഭാഷയ്ക്ക് ഒരു പുതിയ ജീവനും പുഷ്ടിയും ഉണ്ടായി; അവിടത്തെ അധികാരവും അഭിപ്രായവും അല്പകാലത്തിനുള്ളില്‍ ഭാഷാസാമ്രാജ്യം മുഴുവന്‍ പ്രബലമായിത്തീര്‍ന്നു'.   കേവലമൊരധ്യാപകനായി ചുരുങ്ങുകയല്ല തന്റെ കര്‍മ്മ മണ്ഡലത്തെ, ക്ലാസ്മുറിയെ, കലാലയത്തെ ഭൂമിമലയാളത്തോളം വികസിപ്പിക്കുകയാണ് ഏ. ആര്‍. ചെയ്തത്.

4. സഹകരണാത്മകവും സഹവര്‍ത്തിതവുമായ പഠനതന്ത്രങ്ങള്‍ 
   ആധുനിക വിദ്യാഭ്യാസരീതിശാസ്ത്ര പഠനതന്ത്രങ്ങളുടെ പ്രായോഗിക മാതൃകള്‍ ഏ. ആറിന്റെ അധ്യാപനരീതികളില്‍ കാണാം. ഇത് ക്ലാസിലെ ഏശളലേറ േൌറലിെേ  നു അഥവാ പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഋിൃശരവാലി േുൃീഴൃമാാല അഥവാ പോഷണ പ്രവര്‍ത്തനങ്ങളായിരുന്നു. ഉദാഹരണമായി ദ്രാവിഡഭാഷകളുടെ പൊതുവായ വ്യാകരണമെഴുതുക എന്ന പൊതുഉദ്ദേശ്യത്തെ മുന്‍നിര്‍ത്തി അല്ലെങ്കില്‍ നിഘണ്ടുനിര്‍മ്മിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി തന്റെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നു. അച്ചടിമഷി പുരളുന്നതോടെ അവ വിജയകരമായി പ്രചോദനാത്മകവും പ്രോത്സാഹജനകവുമായി പര്യവസാനിക്കുന്നു. ഉദാഹരമായി അനന്തന്‍പിള്ളയും ഏ. ആറും തമ്മില്‍ നടന്ന ഈ പ്രവര്‍ത്തനം നോക്കൂ: ഏ. ആര്‍,  ''ഞാന്‍ മലയാള വ്യാകരണ വിഷയമായി ഓരോ പ്രമേയങ്ങള്‍ ഏല്‍പ്പിക്കാം. ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്തുകൊണ്ടുവരണം. തെറ്റുകളുണ്ടെങ്കില്‍ ഞാന്‍ തിരുത്തിക്കൊള്ളാം. ആദ്യത്തെ ഉപന്യാസവിഷയം(അ ാശശൈിഴ ഹശിസ ശി വേല ാമഹമ്യമഹമാ അഹുവമയല)േ മലയാളം അക്ഷരമാലയിലെ കളഞ്ഞുപോയ ഒരു വര്‍ണ്ണം' എന്നു തന്നെ ആകട്ടെ.'' ഒരാഴ്ചയ്ക്കകം അനന്തന്‍പിള്ള പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നു. പറയത്തക്ക തെറ്റുകള്‍ ഇല്ലാതിരുന്നതിനാല്‍ കൈയെഴുത്തുപ്രതി തന്നെ മുദ്രാലയത്തിലയക്കാമെന്നു പറയുന്നു. രണ്ടാമത്തെ വിഷയം 'മലയാളത്തിലെ വിഭക്തി പ്രത്യയങ്ങള്‍' - നല്‍കുന്നു. ഇങ്ങനെ നാലഞ്ചുവിഷയങ്ങള്‍ ദീര്‍ഘ ഉപന്യാസങ്ങളാക്കി എഴുതി നല്‍കുന്നു.

                   ഭാഷാഅധ്യാപകര്‍ക്ക് ഫലപ്രദമായിബോധനം നിര്‍വ്വഹിക്കുന്നതിന് പരിശീലനം ആവശ്യമാണെന്ന് എ. ആര്‍ മനസ്സിലാക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്‌തെങ്കിലും പൗരസ്ത്യ ഭാഷകളോടുള്ള അവഗണനയുടെ ഫലമായി അത് പരിഗണിക്കപ്പെട്ടില്ല. 'ശിക്ഷാക്രമതത്വങ്ങള്‍ (ബോധനരീതിശാസ്ത്രം) എല്ലാ ഭാഷകള്‍ക്കും ഒരുപോലെ ആകയാല്‍ ഇംഗ്ലീഷില്‍ പഠിച്ചുപരീക്ഷയ്ക്കു ചേര്‍ന്നുകൊണ്ടാല്‍ മതി. അങ്ങനെ ചേര്‍ന്നുജയിക്കുന്ന ആള്‍ പൗരസ്ത്യ ഭാഷകളില്‍ ബിരുദം നേടിയിട്ടുള്ളവനാണെങ്കില്‍ മറ്റുള്ള അധ്യാപക•ാരെപ്പോലെ തന്നെ ശമ്പളവും കൊടുത്തു നിയമിക്കാമല്ലോ'എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

5. അകം പുറം പരീക്ഷ
സര്‍വ്വകലാശാലയുടെ മൂല്യനിര്‍ണയ രീതിയില്‍ ഏ. ആറിന് വളരെയധികം അതൃപ്തിയുണ്ടായിരുന്നു. 'ഏടുകെട്ടി പരീക്ഷ'യെന്നാണ് അദ്ദേഹമതിനെ വിളിച്ചത്. വ്യാകരണത്തിന്റെ ചോദ്യങ്ങള്‍ കുട്ടികളെ പലപ്പോഴും നന്നായി വിഷമിപ്പിച്ചിരുന്നു. ചോദ്യകര്‍ത്താക്കളുടെ തെറ്റായ സമീപനങ്ങളെ തുറന്ന വേദിയിലെ തന്റെ പ്രസംഗത്തില്‍ നന്നായി പരിഹസിച്ചിരുന്നു. ഒരിക്കല്‍ കോളേജ് വാര്‍ഷികത്തിലെ അധ്യക്ഷപ്രസംഗത്തില്‍ 'സര്‍വ്വകലാശാലാ പരീക്ഷക•ാര്‍ അനാവശ്യങ്ങളും അപ്രധാനങ്ങളുമായ ചോദ്യങ്ങള്‍ ചോദിച്ച് വിദ്യാര്‍ത്ഥികളെ വിഷമിപ്പിച്ചുവന്നു. ഒരിക്കല്‍ എഫ്. എ പരീക്ഷയുടെ മലയാളം ചോദ്യക്കടലാസിന്റെ കര്‍ത്താവ് പലതും ചോദിച്ച് തൃപ്തിപ്പെടാതെ, ഒടുവില്‍ ആട്ടക്കഥകളില്‍ പദ വിരാമചിഹ്നമായി 'ങ' ഇട്ടിരിക്കുന്നതിന്റെ അര്‍ത്ഥമെന്തെന്നാവശ്യപ്പെട്ടതായി കണ്ടു' (കേരളപാണിനി, പുറം  135).
         മലയാളസമാജത്തില്‍ നടന്നിരുന്ന പ്രബന്ധാവതരണങ്ങളും സംവാദങ്ങളും ഇന്നത്തെ നിരന്തരമായ വിലയിരുത്തലിന്റെ ഭാഗമായ സെമിനാറിന്റെ ധര്‍മ്മമാണ് നിര്‍വ്വഹിച്ചിരുന്നതെന്ന് അനന്തന്‍പിള്ളയുടെ വാക്കുകളില്‍ നിന്ന് സുവ്യക്തമാണ്. 'അവിടെ വച്ചാണ് തിരുമേനി ഭാഷാസാഹിത്യത്തില്‍ ഒരുവിധം പാണ്ഡിത്യമുള്ള കാളേജ് വിദ്യാര്‍ത്ഥികള്‍ ആരെല്ലാമെന്നു മനസ്സിലാക്കുന്നത്' (കേരളപാണിനി, പുറം 128).

6. പാഠപുസ്തക അച്ചടിയുടെ സംസ്‌കാരം
       പാഠപുസ്തകങ്ങള്‍ അതിവേഗം മികച്ച രീതിയില്‍ വിദ്യാര്‍ത്ഥികളുടെ കൈവശമെത്തണമെങ്കില്‍ നല്ലൊരു പ്രസാധകനും മികച്ച അച്ചടിയും ഉണ്ടായേത്തീരുവെന്ന് മനസ്സിലാക്കിയ ഏ.ആര്‍. രാജരാജവര്‍മ്മയുടെ കണ്ടെത്തലായിരുന്നു രാമന്‍മേനോന്‍ എന്ന പ്രസാധകനും ബി. വി. ബുക്ക്ഡിപ്പോ എന്ന മുദ്രണാലയവും. സ്വന്തമായി തയ്യാറാക്കുന്ന പാഠപുസ്തകങ്ങളോടൊപ്പം മികച്ച എഴുത്തുകാരുടെ രചനകളും പാഠപുസതകങ്ങളാവേണ്ടതുണ്ടായിരുന്നു. ഗദ്യപദ്യങ്ങളിലെ വിവിധ പ്രസ്ഥാനങ്ങളില്‍പെട്ട മികച്ച കൃതികളുടെ കുറവ് പാഠപുസത്ക തിരഞ്ഞെടുപ്പിനുള്ള സബ്ജക്റ്റ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏ. ആറിനെ അലട്ടിയിരുന്ന മുഖ്യ പ്രശ്‌നമായിരുന്നു. ഏ. ആറിന്റെ രക്ഷാകര്‍തൃത്വത്തിലാണ് പാഠപുസ്തക അച്ചടിയുടെ ഒരു സംസ്‌കാരം മലയാളത്തില്‍ രൂപപ്പെട്ടത്. ഏ.ആര്‍. പ്രത്യക്ഷമായോ പരോക്ഷമായോ ചെയ്ത എല്ലാ പ്രവൃത്തികളും അധ്യാപനം എന്ന അദ്ദേഹത്തിന്റെ തെഴിലുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. അധ്യാപകനായതുകൊണ്ടാണ് അദ്ദേഹം മറ്റെല്ലാമായത്. 

ഗ്രന്ഥസൂചി
1. അനന്തന്‍പിള്ള പി.കേരളപാണിനി, തിരുവനന്തപുരം കെ.ആര്‍.ജി.മേനോന്‍ & ബ്രദേഴ്‌സ്. 1934.
2. ഭാഗീരഥിഅമ്മ തമ്പുരാന്‍ എം.രാഘവര്‍മ്മരാജാ. എം., എ.ആര്‍.രാജരാജവര്‍മ്മ. കോട്ടയം, നാഷണല്‍ ബുക്ക്സ്റ്റാള്‍,വാല്യം 1, 1956, വാല്യം 2, 1961, വാല്യം 3, 1966.
3. ജോസഫ് മുണ്ടശ്ശേരി, രാജാരാജന്റെ മറ്റൊലി തൃശ്ശിവ പേരൂര്‍, മംഗളോദയം, പ്രൈവറ്റ് ലിമിറ്റഡ്. 1961.
4. ശ്രീനാഥന്‍. എം., സെയ്തലവി എം. (എഡിറ്റര്‍മാര്‍), ഏ.ആര്‍.വിജ്ഞാനീയം.    മലയാളസര്‍വകലാശാല. 2017.
5. പരമേശ്വരയ്യര്‍, എസ്. ഉള്ളൂര്‍. കേരള സാഹിത്യ ചരിത്രം, വാല്യം 2. തിരുവനന്തപുരം : കേരളസര്‍വകലാശാല, 2017.
 

Previous PostOlder Posts Home